ചങ്ങനാശേരി: സർക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം കൃഷി ചെയ്ത മീൻ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. ചങ്ങനാശേരി വില്ലേജ് ഓഫീസ് പരിധിയിൽ പായിപ്പാട് കൃഷിഭവനു കീഴിൽ എട്ട്യാകരി 167 ഏക്കർ പാടശേഖരത്തിലും കോമങ്കേരി പാടത്ത് 13 ഏക്കറിലും കൃഷ് ചെയ്ത മീനാണ് ഒഴുകിപ്പോയത്. അഞ്ചുമാസം പ്രായമായ രോഹു, കട്‌ല മീനുകളാണ് കൃഷി ചെയ്തിരുന്നത്.
എട്ട്യാകരി പാടശേഖരത്തിൽ മൂന്നു ലക്ഷം മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. ജൂണിൽ വിളവെടുപ്പ് നടത്താനിരിക്കുകയായിരുന്നു. പെട്ടെന്നുള്ള മഴയും ലോക്ക്ഡൗൺ ആയതിനാൽ മീൻ പിടിക്കാൻ വല അടക്കമുള്ള ഉപകരണങ്ങൾ വാങ്ങാൻ കഴിയാതെ വന്നു. ഇതാണ് ഭീമമായ തോതിൽ മീൻ ഒഴുകിപ്പോവാൻ ഇടയാക്കിയത്. റോഡിനോടു ചേർന്നുള്ള പാടശേഖരമാണിത്. റോഡിൽ തന്നെ മുട്ടിനു മുകളിൽ വെള്ളം കയറിയതായും കർഷകർ പറഞ്ഞു.
120 ഓളം കർഷകർ ചേർന്നാണ് 167 ഏക്കർ പാടശേഖരത്തിൽ കൃഷി ഇറക്കിയത്. 15 ലക്ഷം രൂപയോളം നഷ്ടം ഉണ്ടായിട്ടുള്ളതായി എട്ട്യാകരി പാടശേഖര സെക്രട്ടറി ജോജി ജേക്കബ് പറഞ്ഞു. 13 ഏക്കർ കോമങ്കേരി പാടശേഖരത്തിൽ ഏഴ് പേർ ചേർന്നാണ് കൃഷി ഇറക്കിയത്. ഒരേ കാലയളവിൽ ഇറക്കിയ കൃഷിയാണിത്. രണ്ടുലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇവിടെ കൃഷി ഇറക്കിയ കർഷകർക്കും ഉണ്ടായിട്ടുണ്ട്.