mathil

ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ആനപ്പള്ളയെന്നറിയപ്പെടുന്ന വലിയ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു.പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമതിലാണ് തകർന്നത്. ക്ഷേത്രമതിലിന്റെ തെക്കുപടിഞ്ഞാറ് ഭാഗമാണ് തകർന്നത്. മൂന്നു വർഷംമുൻപ് മതിലിന്റെ തെക്ക്കിഴക്കു ഭാഗം തകർന്നുവീണിരുന്നു. സിമന്റും കുമ്മായവും ഒന്നും ഉപയോഗിക്കാതെ വെട്ടുകല്ലുകൾ ചേർത്തു നിർമ്മിച്ചിരിക്കുന്ന മതിൽ ഏറെ പ്രശസ്തമാണ്. മുകൾഭാഗത്ത് പ്രത്യേക കവറിംഗ് നടത്തി മതിൽ സംരക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഏകദേശം 400 മീറ്റർ ചുറ്റളവുള്ള മതിൽ ഒറ്റ രാത്രി കൊണ്ട് ഭൂതത്താൻമാർ കെട്ടിയതാണെന്നാണ് ഐതിഹ്യം. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിന്റെ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ എം.എൽ.എയ്ക്ക് നിവേദനവും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സുവർണകുമാരി, ബ്ലോക്ക് മെമ്പർമാരായ എൻ.രാജു, ടി.രഞ്ജിത്ത്, വാർഡ് മെമ്പർ ദീപ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ, സെക്രട്ടറി സജികുമാർ തിനപ്പറമ്പിൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.