ചങ്ങനാശേരി: തോട്ടിൽ പോളയും മണ്ണും നിറഞ്ഞു. ഇരുപ്പാ - നാലു കോടി വേഷ്ണാൽ തോട് ആഴം കൂട്ടിയും പോള വാരിയും ശുചിയാക്കാൻ നടപടി ആരംഭിച്ചു. ഇതോടെ തൃക്കൊടിത്താനം പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ വെള്ളം കയറുന്നതിന് ശാശ്വത പരിഹാരമാവും.
ഏഴ് മീറ്റർ വീതിയുള്ള തോട്ടിൽ പോളയും മണ്ണും നിറഞ്ഞതോടെ നീരൊഴുക്ക് തടസമായതാണ് വെള്ളപ്പൊക്കത്തിന് കാരണം. റെയിൽവേ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന തോട് ഇരുപ്പ, ളായിക്കാട്, പൂവം, എസി കനാൽ വരെയുളള വിവിധ ഭാഗങ്ങളിൽ തോട്ടിൽ മുട്ട് ഇട്ടിരിക്കുന്നതും വെള്ളപ്പൊക്ക ഭീഷണിയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പ്രദേശം പൂർണ്ണമായും വെള്ളത്തിലായിരുന്നു. ഏകദേശം 200 ഓളം വീടുകൾ തോടിനു സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. മുൻകാലങ്ങളിൽ ഇത്തരത്തിൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാറില്ലായിരുന്നെന്ന് പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയത് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന്, പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സുവർണ്ണ കുമാരി, വൈസ് പ്രസിഡന്റ് പ്രസാദ് കുമരംപറമ്പിൽ, ഒന്നാം വാർഡ് മെമ്പർ പ്രിൻസി രാജേഷ്, 16 വാർഡ് മെമ്പർ നിസ്സാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കി. വിഷയം ശ്രദ്ധയിൽപ്പെട്ട എം.എൽ.എ അഡ്വ.ജോബ് മൈക്കിൾ സ്ഥലത്തെത്തി കാലവർഷത്തിനു മുമ്പ് തോട്ടിലെ പോള നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് ഓഫീസർക്ക് നിർദ്ദേശം നൽകി. തോട് നവീകരണത്തിന് നാല് ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി നാലു കോടി വേഷ്ണാൽ പ്രാക്കുഴി പാലത്തിനു സമീപം ഹിറ്റാച്ചി ഉപയോഗിച്ച് പോളവാരൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് കുമരംപറമ്പിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്. റെയിൽവേ മുതൽ പൂവം വരെയുള്ള പോള , മണ്ണ് എന്നിവ നീക്കം ചെയ്താൽ മാത്രമേ ഒഴുക്ക് സുഗമമാക്കാൻ സാധിക്കൂ. കൂടാതെ, തോട്ടിൽ മുട്ടിടുന്നതിന് പകരം ഷട്ടർ മാതൃകയിൽ വെള്ളം കയറുന്നതിനും ഇറങ്ങുന്നതിനും പൂവം ഭാഗത്ത് ക്രമീകരണം ചെയ്യണമെന്ന നിർദ്ദേശങ്ങളും ഉയർന്നിട്ടുണ്ട്.