കൊച്ചി: ഹൈക്കോടതിക്കെതിരായ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകി. കണ്ണൂർ ഷുഹൈബ് വധകേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായതിന് തൊട്ടുപിന്നാലെയാണ് നീക്കം.
അതേസമയം, പറഞ്ഞതിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് കെ സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പറയാൻ പറ്റാത്ത വാക്കൊന്നും പറഞ്ഞിട്ടില്ല. ശിക്ഷിക്കാൻ വകുപ്പില്ലെന്നാണ് പൂർണ വിശ്വാസം. പറഞ്ഞത് ജഡ്‌ജിയെ അല്ല കോടതിയെ ആണെന്നും സുധാകരൻ പറഞ്ഞു.
കേസിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേചം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധിപ്രസ്‌താവം നടത്തിയ ജഡ്‌ജിയുടെ മനോനില തകരാറിൽ ആണെന്നും സുധാകരൻ വിമർശിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായി സമർപ്പിച്ച ഹർജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. 2019 ഓഗസ്റ്റിൽ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് ഷുഹൈബ് വധകേസ് സി ബി ഐയ്‌ക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.