engineers-dead-body

ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിലെ ആശുപത്രിയിൽ പ്രവേശനം ലഭിക്കാതിരുന്ന എൻജിനീയർക്ക് കാറിൽ ദാരുണാന്ത്യം. നോയിഡയിലെ സർക്കാർ ആശുപത്രിക്ക് പുറത്താണ് സംഭവം. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായതോടെ 35കാരിയായ ജാഗ്രതി ഗുപ്ത ആശുപത്രിയിലെത്തുകയായിരുന്നു. ജാഗ്രതിക്കൊപ്പമുണ്ടായിരുന്ന വീട്ടുടമസ്ഥൻ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മൂന്നുമണിക്കൂറിലധികം യുവതിയും വീട്ടുടമസ്ഥനും ആശുപത്രിക്ക് പുറത്ത് കാറിൽ കഴിഞ്ഞു. പിന്നീട് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതോടെ എൻജിനീയർ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ഇവരുടെ ഭർത്താവും രണ്ടു കുട്ടികളും മദ്ധ്യപ്രദേശിലാണ്. 'യു.പിയിൽ ഓക്സിജൻ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഓക്സിജൻ ക്ഷാമവും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ് വെല്ലുവിളിയാകുന്നത്. എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. കൊവിഡ് രോഗികൾ നോയിഡയിലെ റോഡിൽ മരിച്ചുവീഴുന്നത് സ്ഥിരം കാഴ്ചയാണെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിലെത്തിച്ചാൽ ഓക്സിജൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശനം നിഷേധിക്കുന്നതും സ്ഥിരം കാഴ്ചയാണ്.