കൊച്ചി: എറണാകുളം ജില്ലയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്നു പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കൊവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡൽ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പിൽ ഇ.ടി. കൃഷ്ണകുമാർ (54) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃഷ്ണകുമാറിന് കൊവിഡ് പോസിറ്റീവായത്. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പ്രവേശനം കിട്ടിയില്ല.തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യ നില കൂടുതൽ മോശമായതിനെ തുടർന്നു വെന്റിലേറ്റർ സൗകര്യം അത്യാവശ്യമായി. എന്നാൽ ആശുപത്രിയിലെ വെന്റിലേറ്ററുകൾ ഒന്നും ഒഴിവില്ലായിരുന്നു. ജില്ലയിലെ മറ്റ് ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ ഉണ്ടെന്ന് മനസിലായി.
ഇന്നലെ രാവിലെ എട്ടരയോടെ പത്തനംതിട്ടയിലെ ആശുപത്രിയിലേക്കു പുറപ്പെട്ടു. രാത്രി പത്തരയോടെ അവിടെ എത്തിക്കുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർച്ചയായി രണ്ടു തവണ ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: കവിത, മക്കൾ: കാർത്തിക്, മാധവൻ.