p-t-thomas

കൊച്ചി: യു ഡി എഫ് ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫിലുണ്ടായ ആലസ്യമാണ് പരാജയകാരണം. സംഘടനാപരമായ വീഴ്‌ചകൾ കണ്ടറിഞ്ഞ് തിരുത്തണം. പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം കാഴ്‌ചവച്ചെന്നും ബി ജെ പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്‌തതിന്റെ ക്രെഡിറ്റ് യു ഡി എഫിനാണെന്നും പി ടി തോമസ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പിണറായിയുടെ പി ആർ വർക്ക് ഫലംകണ്ടു. വലിയ തോതിലുളള വർഗീയ പ്രീണനം കേരളത്തിൽ നടന്നിട്ടുണ്ട്. കോൺഗ്രസിന്റെ സംഘടനാ ശക്തി പരമാവധി കാര്യങ്ങൾ ചെയ്‌തു. പരാജയം ഒരു വ്യക്തിയിൽ അടിച്ചേൽപ്പിക്കുന്നില്ല. നേതൃമാറ്റം ആവശ്യമുണ്ടെങ്കിൽ സംഘടന ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി ട്വന്റി പിണറായിയുടെ ബി ടീമാണ്. യു ഡി എഫിനെ അട്ടിമറിക്കാനാണ് കിഴക്കമ്പലം കമ്പനിയെ പിണറായി രംഗത്തിറക്കിയത്. മലിനീകരണത്തിന് കാരണമായ കിഴക്കമ്പലം കമ്പനിയെ പൂട്ടിയില്ലെങ്കിൽ എൻഡോസൾഫാന് സമാന ദുരന്തമുണ്ടാകും. കുന്നത്തുനാട്ടിലെ വോട്ട് ട്വന്റി ട്വന്റി സി പി എമ്മിന് ചോർത്തികൊടുത്തുവെന്നും പി ടി തോമസ് ആരോപിച്ചു.