തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടർഭരണം നേടിയതോടെ കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമെന്ന് സൂചന. ഇതോടെ വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തിയേക്കും. മുൻപ് 2016ലെ പരാജയത്തോടെ ഉമ്മൻചാണ്ടി നേതൃത്വം ഏറ്റെടുക്കാതെ മാറിനിന്നിരുന്നു. ഈ മാതൃകയിൽ ചെന്നിത്തലയും മാറിനിന്നാൽ നാലാംവട്ടം പറവൂരിൽ നിന്ന് വിജയിച്ചെത്തുന്ന വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും. ചെന്നിത്തല മാറുന്നതോടെ അദ്ദേഹത്തിന്റെ പിന്തുണയും സതീശനുണ്ടാകുമെന്നാണ് കരുതുന്നത്.
ചെന്നിത്തലയുടെ നേതൃത്വം കോൺഗ്രസിന് ശക്തി പകർന്നില്ലെന്ന വികാരം പാർട്ടിയിൽ വിവിധ ഭാഗങ്ങളിലുണ്ട്. ഇതോടെയാണ് കടുത്ത ഇടത് തരംഗത്തിലും ഇടത് വോട്ടുകൾ ബഹുഭൂരിപക്ഷമുളള മണ്ഡലത്തിൽ നിന്നും 21,031 വോട്ടിന് വിജയിച്ച് സഭയിലേക്കെത്തിയ വി.ഡി സതീശന് സാദ്ധ്യതയേറിയത്. നിലവിൽ കോൺഗ്രസിൽ നിന്നും 22 പേരാണ് സഭയിലെത്തിയത്. ഇതിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂർ, പി.ടി തോമസ് എന്നിവർക്ക് ശേഷം അടുത്ത മുതിർന്ന സഭാംഗം സതീശനാണ്. മുൻപ് കെപിസിസി വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.