medical-college

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര വീഴ്‌ച. കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകിയതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുന്നത്. മാറി നൽകിയ മൃതദേഹം സംസ്‌കരിച്ചെന്നും അന്വേഷണവിധേയമായി ഒരു ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

നെയ്യാറ്റിൻകര അംബേദ്കർ കോളനിയിലെ പ്രസാദിന്റെ മൃതദേഹമാണ് മാറിപോയത്. ശനിയാഴ്ച ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രസാദ് മരിച്ചത്. കൊവിഡ് പരിശോധനയിൽ പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോഴാണ് മാറിയെന്ന് തിരിച്ചറിഞ്ഞത്. ഇത് രണ്ടാംതവണയാണ് മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ മൃതദേഹം മാറി നൽകുന്നത്.

പ്രസാദെന്ന പേരിൽ രണ്ട് മൃതദേഹം മോർച്ചറിയിലുണ്ടായതാണ് പ്രശ്‌നമായത്. വെളളായണി സ്വദേശിയായ അറുപതുകാരൻ പ്രസാദിന്റെ കുടുംബം നാൽപ്പത്തിയേഴുകാരനായ പ്രസാദിന്റെ മൃതദേഹം കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷമേ കൊണ്ടു പോകാവൂ എന്ന് വെളളായണി സ്വദേശിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു അവർ ഉറപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടു നൽകിയതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.