ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ ബിജെപിയെ വിട്ടുപോയാലും താൻ ആ പ്രസ്ഥാനത്തിനൊപ്പമുണ്ടാകുമെന്ന് നടി ലക്ഷ്മി പ്രിയ. കേരളത്തിൽ ബി ജെ പിയ്ക്ക് വോട്ട് കിട്ടിയാലും ഇല്ലെങ്കിലും മരണംവരെ താൻ ആ പാർട്ടിയ്ക്ക് തന്നെ വോട്ട് ചെയ്യുമെന്നും നടി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 'എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർത്ഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും, ഞാൻ സ്ഥാനാർത്ഥി ആവുകയും, വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ 'ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ '? എന്ന് ചോദിയ്ക്കുകയും, ടീച്ചറെ ഞെട്ടിച്ചു കൊണ്ടു 'എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ' കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസായിരുന്നു പ്രായം. അഞ്ചാം ക്ലാസുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്.സംശയമുള്ളവർക്ക് വായിച്ചു നോക്കാം. 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.'
അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോൾ സ്‌കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും, 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്.തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്.നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ, എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ, ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും.ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും. എന്ന് , ലക്ഷ്മി പ്രിയ ഒപ്പ്'- എന്നാണ് നടി കുറിച്ചിരിക്കുന്നത്.