കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം. എന്നാൽ ശാരീരിക ഉപദ്രവം ഉണ്ടാകാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡ്രൈവർ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രിൽ പതിനാറിന് രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വച്ച് മർദ്ദിച്ചെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോടതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടു.
ഞായറാഴ്‌ച വരെയുളള നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഇന്ന് മുതൽ നിരത്തുകളിൽ പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. നഗരങ്ങളിലും നഗരാതിർത്തകളിലും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പിഴയടക്കം കർശനമായ നടപടിയാണ് സ്വീകരിക്കുന്നത്.