ന്യൂഡൽഹി:എയിംസിൽ ചികിത്സയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ കാണാൻ കുടുംബത്തെ അനുവദിക്കാതെ പൊലീസ്. എയിംസിലെ പൊലീസ് ഉദ്യോഗസ്ഥരാണ് കാപ്പനെ കാണാൻ തങ്ങളെ അനുവദിക്കാത്തതെന്ന് ഭാര്യ റെയ്‌ഹാനത്ത് അഭിപ്രായപ്പെട്ടു.
സംഭവത്തിൽ മഥുര കോടതിയിൽ റെയ്‌ഹാനത്ത് ഹർജി നൽകി. ഉത്തർ പ്രദേശ് ചീഫ് ജസ്‌റ്റിസിന് കത്തും നൽകിയതായി ഇവർ അറിയിച്ചു. മഥുര ജയിലിൽ കഴിയവെ കാപ്പന്റെ ആരോഗ്യനില വഷളായിരുന്നു. തുടർന്ന് ജീവിക്കാനുളള അവകാശം എല്ലാവർക്കുമുണ്ടെന്നും തടവിലുളളവർക്കും
ഇത് ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കാപ്പനെ എയിംസിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. കുടുംബത്തെ കാണാൻ അനുവദിക്കണമെന്നും കോടതി പരാമർശിച്ചിരുന്നു. കാപ്പന് മികച്ച ചികിത്സ നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു.