തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ക്‌ഡൗൺ. മേയ് എട്ടിന് രാവിലെ ആറ് മണി മുതൽ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് സർക്കാർ ലോക്ക്‌ഡൗണിലൂടെ ലക്ഷ്യമിടുന്നത്. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാൽപ്പതിനായിരം കടന്നിരുന്നു. അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ചില ജില്ലകളിലെ ആശുപത്രികളിൽ കിടക്കകളും വെൻ്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് വിവരം.