kappan

ന്യൂഡൽഹി: എയിംസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ പൊലീസ് വീണ്ടും മഥുര ജയിലിലേക്ക് മാ‌റ്റി. കാപ്പന്റെ ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് നടപടി. മുൻപ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് എയിംസിൽ ചികിത്സയിൽ പ്രവേശിപ്പിച്ച കാപ്പനെ കാണാൻ കുടുംബാംഗങ്ങളെ പൊലീസ് അനുവദിച്ചിരുന്നില്ല.

ഉത്തർ പ്രദേശ് പൊലീസ് നിർബന്ധപൂർവം കാപ്പനെ ഡിസ്‌ചാർജ് ചെയ്‌ത് മഥുര ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് കാപ്പന്റെ ഭാര്യയും ബന്ധുക്കളും ആരോപിച്ചു. എയിംസിൽ പ്രവേശിപ്പിച്ചിരുന്ന കാപ്പന് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായോ എന്ന് വ്യക്തമല്ല.

മഥുര ജയിലിൽ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പന് മതിയായ ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെ കേരളത്തിലെ വിവിധ രാഷ്‌ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു. അന്ന് ജയിലിൽ കാലിൽ ചങ്ങലയിട്ട് ബന്ധിച്ചാണ് കാപ്പനെ പാർപ്പിച്ചിരിക്കുന്നത് എന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.

തുടർന്ന് വിഷയം സുപ്രീംകോടതിയിലെത്തിയപ്പോൾ തടവിൽ കഴിയുന്നയാൾക്ക് ചികിത്സ ലഭിക്കാനുള‌ള എല്ലാ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി കാപ്പന് എയിംസിൽ വിദഗ്ദ്ധ ചികിത്സ നൽകാൻ ഉത്തരവിട്ടു. തടവിലുള‌ള കാപ്പന് കൊവിഡ് ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ കാപ്പന്റെ രോഗം ഭേദമായെന്നായിരുന്നു ഉത്തർപ്രദേശ് സർക്കാർ വാദിച്ചത്.