covid-

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നല്‍കേണ്ടിവന്നത് 24,760 രൂപ. വേറെങ്ങുമല്ല, കേരളത്തിൽ ഏറ്റവുമധികം കൊവിഡ് രോഗികളുളള എറണാകുളം ജില്ലയിലാണ് സംഭവം. ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയ്‌ക്കാണ് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്.

ഏപ്രിൽ പതിനെട്ടാം തീയതിയാണ് സബീന സാജുവിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സര്‍ക്കാർ പട്ടികയിലുള്ള ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശനം നേടി. ആദ്യം അമ്പതിനായിരം ആശുപത്രിയുടെ അക്കൗണ്ടില്‍ അടച്ചതോടെ ആണ് രോഗിയെ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്‌ടര്‍മാരോ നഴ്‌സുമാരോ മുറിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് സബീന പറയുന്നു.

ഡോളോ ഗുളികയും രാത്രിയിൽ കഞ്ഞിയും മാത്രമാണ് സബീനയ്‌ക്ക് ആശുപത്രിയിൽ നിന്ന് നൽകിയത്. പിറ്റേദിവസം ഉച്ചയായിട്ടും ഡോക്‌ടര്‍മാര്‍ എത്താതായതോടെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇതോടെ ബന്ധുക്കളുടെ മറ്റൊരു ആശുപത്രിയിലേക്ക് സബീനയെ മാറ്റി. ഇതിനിടെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി നല്‍കിയ ബില്ല കണ്ട് സബീനയും കുടുംബം ഞെട്ടി. 23 മണിക്കൂര്‍ ചികിത്സ നല്‍കിയതിന് ആശുപത്രിയുടെ ബില്ല് 24,760 രൂപയായിരുന്നു.

പി പി കിറ്റിന് മാത്രം 10416 രൂപയാണ് ആശുപത്രി ഈടാക്കിയത്. രാത്രി നൽകിയ കഞ്ഞിയ്‌ക്ക് 1380 രൂപയും ഡോളോയ്‌ക്ക് 24 രൂപയുമാണ് വാങ്ങിയത്.വീട്ടമ്മ പൊലീസിൽ പരാതി നൽകിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ രാത്രി മുഴുവന്‍ പണവും തിരികെ നല്‍കി വീട്ടമ്മയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആശുപത്രി അധികൃതർ ശ്രമം നടത്തി. രാത്രി പത്തേകാലോടെ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് ആശുപത്രി അധികൃതർ മുഴുവൻ പണവും നിക്ഷേപിക്കുകയായിരുന്നു.