police-e-pass

തിരുവനന്തപുരം: പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒറ്റ രാത്രി കൊണ്ട് 40,000ത്തിലധികം പേരാണ് പാസിനായി അപേക്ഷിച്ചത്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി എഴു മണിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള പൊലീസ് വെബ്സെെറ്റ് പ്രവർത്തനം തുടങ്ങിയത്.

അപേക്ഷകർ കൂട്ടത്തോടെ എത്തിയതോടെ സെെറ്റ് പലപ്പോഴും തകരാറിലായി. പതിനഞ്ച് മണിക്കൂറിനുളളിൽ തെണ്ണൂറ്റിഅയ്യായിരം അപേക്ഷകാളാണ് എത്തിയത്. അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാകില്ലെന്നും തിങ്കളാഴ്ച മുതൽ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്ന് പൊലീസ് പറയുന്നു. ദിവസവേതനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും പാസ് അനുവദിക്കും.

അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങള്‍ അതത് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നല്‍കുന്നത്. വെബ്സൈറ്റില്‍ 'Pass' എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ റജിസ്ട്രേഷന്‍ നമ്പര്‍, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പർ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നല്‍കേണ്ടത്. വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കും. യാത്രക്കാര്‍ക്ക് അപേക്ഷയുടെ സ്റ്റാറ്റസ് വെബ്‌സൈറ്റില്‍ നിന്നും മൊബൈല്‍ നമ്പര്‍, ജനന തീയതി എന്നിവ നല്‍കി പരിശോധിക്കാം.

അനുമതി ലഭിച്ചതായ യാത്രാപാസ് ഡൗണ്‍ലോഡ് ചെയ്തോ, സ്‌ക്രീന്‍ ഷോട്ട് എടുത്തോ ഉപയോഗിക്കാം. യാത്രാവേളയില്‍ ഇവയോടൊപ്പം അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ രേഖയും പൊലീസ് പരിശോധനയ്ക്കായി ലഭ്യമാക്കണം. ഇ-പാസ് ലഭിക്കുന്നതിനായി കേരള പൊലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.