ലക്‌നൗ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടെത്തി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണിതെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
ഹാമിർപൂരിലെ ഗ്രാമങ്ങളിൽ നിരവധി പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് ചിലർ പറയുന്നു. ശ്മശാനങ്ങൾ നിറഞ്ഞതിനാൽ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കിയതാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയതോടെ അവ നദിയിൽ നിന്ന് ഒഴിപ്പിക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
യമുന നദിയുടെ തീരത്തുള്ള വയലുകളിൽ നാട്ടുകാർ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നു. അതിൽ കൊവിഡ് ബാധിച്ച് മരിച്ച ചിലരുടെ മൃതദേഹങ്ങൾ ഗ്രാമവാസികൾ യമുനയിൽ ഒഴുക്കുകയാണെന്നും പറയപ്പെടുന്നു. പുണ്യനദിയായിട്ടാണ് ജനങ്ങൾ കരുതുന്നത്. മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ നദിയിൽ നടത്താറുണ്ട്.
'ഒന്നോ രണ്ടോ മൃതദേഹങ്ങൾ ഇടയ്ക്ക് യമുനയിൽ പൊങ്ങിക്കിടക്കുന്നത് കാണാം. എന്നിരുന്നാലും കൊവിഡ് വന്നതോടെ മൃതദേഹങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. കൊവിഡിനെക്കുറിച്ചുള്ള ഭയം മൂലം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുപകരം നദിയിൽ ഒഴുക്കുന്നതാകാം.അതിനാലാണ് ഡസൻ കണക്കിന് മൃതദേഹങ്ങൾ നദിയിൽ കാണപ്പെടുന്നത്.'- ദൃക്‌സാക്ഷി സിയാറാം പറഞ്ഞു.