covid-kerala-

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് രോഗികളുടെ ചികിത്സാ നിരക്ക് ഏകീകരിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങി. ജനറൽ വാർഡുകൾക്ക് എല്ലാ ചെലവുകളും ഉൾപ്പെടെ 2645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് വിജ്ഞാപനത്തിൽ പറയുന്നു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചികിത്സാ നിരക്ക് ഏകീകരിച്ചുക്കൊണ്ട് വിജ്ഞാപനം ഇറക്കിയതായി വ്യക്തമാക്കിയത്.

രജിസ്‌ട്രേഷൻ, കിടക്ക, നേഴ്‌സിം​ഗ് ചാർജ് എന്നിവ ഉൾപ്പെടെ 2645 രൂപ മാത്രമേ ജനറൽ വാർഡുകളിൽ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. ഒരു ദിവസം ജനറൽ വാർഡിൽ ഒരു രോഗിക്ക് രണ്ട് പി.പി.ഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ. ജനറൽ വാർഡിൽ രണ്ട് പി.പി.ഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐ.സി.യുവിൽ ആണെങ്കിൽ അഞ്ച് പി.പി.ഇ കിറ്റുകൾ വരെ ആകാമെന്നും വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വിൽപന വിലയിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ലെന്നും സി.ടി സ്‌കാൻ അടക്കമുള്ള പരിശോധനകൾക്ക് അധിക ചാർജ് ഈടാക്കാമെന്നും വിജ്ഞാപനത്തിലുണ്ട്.

അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഡി.എം.ഒ അടക്കമുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകാവുന്നതാണ്. നേരിട്ടോ ഇ-മെയിൽ വഴിയോ പരാതി നൽകാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയിൽനിന്ന് ഈടാക്കും എന്നും വിജ്ഞാപനത്തിൽ പറയുന്നു. വിജ്ഞാപനം വായിച്ചുകേട്ട ഹെെക്കോടതി ബെഞ്ച് പ്രഥമദൃഷ്ട്യാ സർക്കാരിനെ അഭിനന്ദനമറിച്ചു. എന്നാൽ സ്വകാര്യ ആശുപത്രികൾ ഉത്തരവിലെ പല നിർദേശങ്ങളെയും കോടതിയിൽ എതിർത്തു.

സർക്കാർ തങ്ങൾക്ക് ഒരു സബ്‌സിഡിയും നൽകുന്നില്ല. സി.ടി സ്‌കാൻ അടക്കമുള്ളവയക്ക് 4000-5000 രൂപയാകും. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്‌സുമാർ ജോലിചെയ്യുന്നത്. എട്ട് മണിക്കൂറിൽ കൂടുതൽ ഒരു പി.പി.ഇ കിറ്റ് ധരിക്കാൻ സാധിക്കില്ല. ഇത്തരം കാര്യങ്ങൾ പരിഗണിച്ചുകൊണ്ടുവേണം വിധി പറയാനെന്നും അവർ കോടതിയെ അറിയിച്ചു. അതേസമയം നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയിൽ സർക്കാർ നിശ്ചയിച്ച നിരക്ക് അം​ഗീകരിച്ച് മുന്നോട്ട് പോകുമെന്ന് എം.ഇ.എസ് ആശുപത്രി വ്യക്തമാക്കി.