kk

തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്‌സിജൻ ഉപഭോഗം കൂടുകയാണെന്നും അതിനാൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഇനി ഓക്‌സിജൻ നൽകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണ്. ഈ ഓക്‌സിജൻ സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് കത്തിൽ അഭ്യർത്ഥിച്ചു.

സംസ്ഥാനത്തിന്റെ പ്രതിദിന ഓക്‌സിജൻ ഉത്പാദന ശേഷി 219 ടൺ ആണ്. നേരത്തെ സമീപ സംസ്ഥാനങ്ങൾക്ക് കേരളം ഓക്‌സിജൻ നൽകിയിരുന്നു. എന്നാൽ, കരുതൽ ശേഖരം തീരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകി സഹായിക്കാൻ കഴിയുന്ന സ്ഥിതിയല്ല കേരളത്തിന്റേതെന്ന് മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്‌സിജൻ ക്ഷാമത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമാണ്. അത് മേയ് പതിനഞ്ചോടെ ആറു ലക്ഷമായി ഉയരാമെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിക്കുന്നു

ഓക്‌സിജൻ ശേഖരത്തിൽ കേന്ദ്രപൂളിനെ ആശ്രയിക്കാതെയാണ് സംസ്ഥാനം 450 ടൺ ഓക്‌സിജൻ ശേഖരിച്ചത്. കരുതൽ ശേഖരത്തിൽ ഉണ്ടായിരുന്ന ഓക്‌സിജൻ തമിഴ്‌നാടിന് ഇന്നുവരെ കൊടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ദിനംപ്രതി തമിഴ്‌നാടിന് 40 മെട്രിക് ടൺ സംസ്ഥാനം നൽകിയിരുന്നു. ലിക്വിഡ് ഓക്‌സിജൻ ഉപയോഗിക്കേണ്ട രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉള്ളതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു