കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധന തുടരുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 94 കടന്നു. തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ മൂന്ന് പൈസയാണ് നൽകേണ്ടത്. ഡീസലിന് 88 രൂപ 83 പൈസയാണ് വില. കൊച്ചിയിൽ പെട്രോളിന് 92 രൂപ15 പൈസയും ഡീസലിന് 88 രൂപ 8 പൈസയുമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഈ മാസത്തിൽ ഏഴു തവണയാണ് ഇന്ധന വില വർദ്ധിച്ചത്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോൾ വില നൂറ് കടന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് വില നൂറു കടന്നത്.
രണ്ടര ആഴ്‌ച തുടർച്ചയായി ഒരേ വിലയിൽ തുടർന്നതിനുശേഷം മേയ് നാല് മുതലാണ് ഇന്ധന വിലയിൽ മാറ്റമുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കുറച്ചുനാള്‍ ഇന്ധന വില വര്‍ദ്ധിച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വലിയ വര്‍ദ്ധനയാണ് ഇന്ധനവിലയിലുണ്ടാകുന്നത്. മേയ് ഏഴുവരെ തുടര്‍ച്ചയായി വില വര്‍ദ്ധിച്ചു. പിന്നീടുള്ള രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നെങ്കിലും വീണ്ടും വില വർദ്ധിക്കുകയാണ്.