തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കം അത്യാർഭാടങ്ങളില്ലാതെയാകുമെന്ന് സൂചന. പരമാവധി ചെലവ് ചുരുക്കിയായിരിക്കും മന്ത്രി മന്ദിരങ്ങളടക്കം പുതുക്കുകയെന്നാണ് വിവരം. ഔദ്യോഗിക വാഹനങ്ങളും പുതിയത് വാങ്ങാൻ സാദ്ധ്യതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
ഇതിനോടകം ആദ്യ മന്ത്രിസഭയിലെ ആറു മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ ഏൽപിച്ച് കഴിഞ്ഞു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്കും മുഴുവൻ പേരും ഔദ്യോഗിക വാഹനം തിരികെ ഏൽപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഇന്നോവ ക്രിസ്‌റ്റ വണ്ടികളാണ് മന്ത്രിമാർക്ക് നൽകിയിരിക്കുന്നത്. ഇതു തിരികെ വാങ്ങി അത്യാവശ്യം അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാർക്ക് നൽകാനാണ് തീരുമാനം.
സത്യപ്രതിജ്ഞയ്ക്കുശേഷം ഈ വാഹനങ്ങളിൽ ആയിരിക്കും പുതിയ മന്ത്രിമാർ സെക്രട്ടറിയേറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുക.കെയർടേക്കർ മന്ത്രിമാർ ആരും ഇതുവരെ ഓഫിസും ഔദ്യോഗിക വസതിയും ഒഴിഞ്ഞിട്ടില്ല. പുതിയ മന്ത്രിസഭയിലും ഇവരിൽ ചിലർ അംഗങ്ങളായി തുടരുകയാണെങ്കിൽ ഒഴിയേണ്ട കാര്യമില്ല. സ്ഥാനം ഒഴിയുന്ന മന്ത്രിമാർക്ക് ഓഫിസും വസതിയും ഒഴിയാൻ 15 ദിവസത്തെ സാവകാശം ലഭിക്കും.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ ചുമതല ടൂറിസം വകുപ്പിനും ഓഫിസിന്‍റെ ചുമതല സെക്രട്ടേറിയേറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിനുമാണ്. പഴയ മന്ത്രിമാർ വർഷങ്ങളായി ഉപയോഗിക്കുന്ന ഇവ മരാമത്ത് വകുപ്പിനെ കൊണ്ട് അറ്റകുറ്റപ്പണി നടത്തിച്ചു വേണം പുതിയ മന്ത്രിമാർക്ക് കൈമാറേണ്ടത്. ഇക്കാര്യത്തിൽ പുതിയ മന്ത്രിമാരുടെ താത്പര്യം കൂടി പരിഗണിച്ചായിരിക്കും പരിഷ്‌കാരം വരുത്തുക.
അതേസമയം, രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വൈകുന്നേരം മൂന്നരയ്‌ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് 750 പേരാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രണ്ടു മീറ്റർ അകലത്തിൽ ഇവർക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നതിന് സെൻട്രൽ സ്റ്റേഡിയത്തിൽ വിശാലമായ പന്തലാണ് ഒരുങ്ങുന്നത്.
പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങൾ, സ്ഥാനം ഒഴിയുന്ന മന്ത്രിമാർ, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിൽനിന്നുള്ള പ്രമുഖർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങി 750 പേരെയാണ് ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.