behra

ന്യൂഡല്‍ഹി: സംസ്ഥാന ഡി ജി പി ലോക്‌നാഥ് ബെഹ്റ ഉള്‍പ്പടെ സി ബി ഐ ഡയറക്‌ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ സമിതി അംഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറി. പുതിയ സി ബി ഐ ഡയറക്‌ടറെ തിരഞ്ഞെടുക്കാന്‍ മേയ് 24നാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

1985 ബാച്ച് കേരള കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എ എസ് പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍, പൊലീസ് കമ്മിഷണര്‍, പോലീസ് ആസ്ഥാനത്ത് ഐ ജി, എ ഡി ജി പി നവീകരണം, വിജിലന്‍സ് ഡയറക്‌ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ ഐ എ, സി ബി ഐ. എന്നിവിടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള നിയമസഭാ തിരെഞ്ഞെടുപ്പുകളുടെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് പുതിയ ഡയറക്‌ടറെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം വൈകിയതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സി ബി ഐ താത്കാലിക ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ, ബി എസ് എഫ് മേധാവി രാകേഷ് അസ്‌താന, എന്‍ ഐ എ മേധാവി വൈ സി മോദി, സി ഐ എസ് എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാള്‍, ഐ ടി ബി പി മേധാവി എസ് എസ് ദേസ്വാള്‍, ഉത്തര്‍പ്രദേശ് ഡി ജി പി ഹിതേഷ് ചന്ദ്ര അവാസ്ഥി എന്നിവരാണ് പരിഗണന പട്ടികയിലുള്ള മറ്റ് പ്രമുഖ ഐ പി എസ് ഉദ്യോഗസ്ഥര്‍.