covid

കൊല്ലം: മലയാളി നഴ്‌സ് ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചു. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ ചികിത്സ കിട്ടുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്‌തിരുന്നത്. ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചികിത്സ ഫലപ്രദമല്ലെന്ന് കാട്ടി രഞ്ജു കുടുംബത്തിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യദിവസം മരുന്ന് നൽകിയതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഡോക്‌ടർ പരിശോധയ്ക്കായി എത്തിയതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും രഞ്ചു സഹോദരിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടിൽ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു.

ഇനി ഒരു നഴ്‌സിനും ഈ അവസ്ഥയുണ്ടാകരുത്. എങ്ങനെയെങ്കിലും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന അഭ്യർത്ഥനയാണ് തങ്ങൾക്കുള്ളതെന്നും സഹോദരി പറഞ്ഞു.