triple-lockdown

തിരുവനന്തപുരം: നാളെ അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക. ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നതിന് 10,000 പൊലീസുകാരെ വിന്യസിക്കുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്.

നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനത്തെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്രം, പാൽ എന്നിവ രാവിലെ ആറ് മണിക്ക് മുമ്പേ തന്നെ വീട്ടിലെത്തിക്കേണ്ടതുണ്ട്. ബേക്കറി, പലവ്യഞ്ജന കടകൾ എന്നിവയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം. വീട്ടുജോലിക്കാരായിട്ടുള്ളവർക്ക് പാസ് വാങ്ങിക്കൊണ്ട് യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. ജില്ലകളുടെ അതിർത്തികൾ അടയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലകളിലേക്ക് പ്രവേശിക്കാൻ ഒരു വഴി മാത്രമാകും ഉണ്ടാകുക.

അതേസമയം, കേരളത്തിൽ ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 296 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2316 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4782, എറണാകുളം 3744, തൃശൂർ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂർ 1652, പത്തനംതിട്ട 1119, കാസർകോട് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്.