ഇടുക്കി: പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജ് ഇസ്രയേലിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ പോലും ഗവൺമെന്റ് കാണിച്ചില്ലെന്നും, ഒരു പ്രവർത്തകനെന്ന നിലയിൽ വലിയ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഭീകരമായ തീവ്രവാദി ആക്രമണത്തിൽ കൊലചെയ്യപ്പെട്ട സംഭവം മനസാക്ഷിയുള്ള ഭാരതീയരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ട്, ഒരു സംശയവും വേണ്ട. ആത്മാവിന് നിത്യശാന്തി നേരുകയാണ്. ആ സഹോദരിയുടെ ഭർത്താവ് സന്തോഷിനോടും, മാതാപിതാക്കളോടും ബന്ധുക്കളോടുമെല്ലാം എന്റെ അനുശോചനം അറിയിക്കുകയാണ്.
ഈ സമയത്ത് എനിക്ക് ഒരു കാര്യമേ പറയാനുള്ളു. കേരളം ഇന്ന് പട്ടിണിയില്ലാതെ പോകുന്നത് നമ്മുടെ പ്രവാസികളായ സഹോദരി-സഹോദരന്മാർ ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ്. അല്ലാതെ പിണറായിയുടെ കിറ്റ് കൊണ്ടല്ല...ഒരു കിറ്റുകൊണ്ടൊന്നും പട്ടിണി പോകില്ല. ഞാൻ ഇത് പറയാൻ കാരണം അതിഭീകരമായ ഒരു കൊലപാതകം ഉണ്ടായി.ആ സോഹദരിയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ പോലും ഗവൺമെന്റ് കാണിച്ചില്ല എന്നതിൽ ഒരു പ്രവർത്തകനെന്ന നിലയിൽ വലിയ ദു:ഖമുണ്ട്, പ്രതിഷേധിച്ചിട്ട് കാര്യമില്ല.
സാമാന്യ മര്യാദയുണ്ടെങ്കിൽ എയർപോർട്ടിൽ നിന്നെങ്കിലും മൃതദേഹം സ്വീകരിക്കാനുള്ള മര്യാദ കാണിക്കണായിരുന്നു. ജനവികാരമുള്ളതുകൊണ്ട് ജില്ലാ കളക്ടർ വന്ന് റീത്ത് വച്ചതുകൊണ്ടായില്ല. ജില്ലയിലെ മന്ത്രിയെന്ന നിലയിൽ മണി സഖാവ് ഇവിടെയെത്തിക്കാണും.അദ്ദേഹം ഒരു നല്ല മനുഷ്യനാണ്.നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നൊരു പ്രശ്‌നമുണ്ട്. ഇങ്ങനെയൊരു തീവ്രവാദ പ്രസ്ഥാനത്തെപ്പോലും എതിർത്ത് പറയാൻ മടിക്കുന്ന നിലയിലേക്ക് ഭരണാധികാരികളുടെ മാനസിക നില മാറുന്നെങ്കിൽ അത് വലിയ അപകടമാണ്.'-പിസി ജോർജ് പറഞ്ഞു.