vijeesh

പത്തനംതിട്ട: കാനറ ബാങ്കിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകുന്നേരമാണ് വിജീഷ് പിടിയിലായത്. പ്രതിയ്‌ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പത്തനംതിട്ട കാനറ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്.

10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി മുതൽ വിജീഷ് കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിലായിരുന്നു. ഇയാളെ ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും.

മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയില്‍ നിന്ന് പൊലീസ് സംഘം ബംഗളുരുവിലേക്ക് പുറപ്പെട്ടത്. ഇന്നലെ രാവിലെ ഇയാൾ താമസിക്കുന്ന സ്ഥലം കണ്ടെത്തിയ അന്വേഷണസംഘം വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്രയും വലിയൊരു തട്ടിപ്പ് നടന്നിട്ടും തിരിച്ചറിയാതിരുന്ന കാരണത്താല്‍ ബാങ്ക് മാനേജരടക്കം അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.