കൊല്ലം : തുടർഭരണത്തിന്റെ സന്തോഷത്തിലും ഇടത് പക്ഷത്ത് നിരാശ പടർത്തിയത് കുണ്ടറയിൽ ജെ മേഴ്സിക്കുട്ടിയമ്മയുടേയും തൃപ്പൂണിത്തുറയിൽ എം സ്വരാജിന്റെയും തോൽവിയായിരുന്നു. ഇതിൽ മേഴ്സിക്കുട്ടിയമ്മയുടെ തോൽവി പാർട്ടിക്ക് ഏറെ ആഘാതമാണ് നൽകിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച മന്ത്രിമാരിൽ തോൽവി സംഭവിച്ചത് മേഴ്സിക്കുട്ടിയമ്മയ്ക്ക് മാത്രമായിരുന്നു എന്നതാണ് കാരണം. അതിനാൽ തന്നെ ഈ തോൽവിയെ കുറിച്ച് ഗൗരവമായി പഠിക്കാൻ സി പി എം തീരുമാനിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ, ബി ജെ പി വോട്ടുകൾ വൻ തോതിൽ യു എഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചതാണ് മേഴ്സിക്കുട്ടിയമ്മയുടെ പരാജയ കാരണം എന്നാണ് പാർട്ടി അനുയായികൾ പ്രചരിപ്പിച്ചത്. ഇതു കൂടാതെ വോട്ടെടുപ്പിന് തൊട്ട് മുൻപായി പ്രതിപക്ഷം കൊണ്ടുവന്ന ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെയുയർന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പ് വിധി നിർണയിച്ചു എന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ മണ്ഡലത്തിൽ പാർട്ടി നടത്തിയ വിശകലനത്തിൽ സ്വന്തം വോട്ട് ബാങ്കിൽ നിന്നും വലിയ ചോർച്ച സംഭവിച്ചു എന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ തവണത്തെക്കാൾ 7140 വോട്ടാണ് കുറഞ്ഞതിന് എന്ത് ന്യായം ബോധിപ്പിക്കുമെന്ന ആശങ്കയിലാണ് താഴെതട്ടിലെ നേതാക്കൾ.
മറ്റ് മന്ത്രിമാരെല്ലാം ജയിക്കുകയും ചെയ്തപ്പോൾ മേഴ്സിക്കുട്ടിയമ്മ മാത്രം പരാജയപ്പെട്ടത് പാർട്ടി ഗൗരവമായാണ് കാണുന്നത്. കുണ്ടറയിൽ എൻ എസ് എസ് തുടക്കം മുതൽ എൽ ഡി എ ഫ് സ്ഥാനാർത്ഥിക്ക് എതിരെ പരസ്യമായി പ്രവർത്തിച്ചിരുന്നുവെന്നും പാർട്ടി വിലയിരുത്തുന്നു. ദുർബലമായി കണ്ട പല ഘടകങ്ങളും വോട്ടെടുപ്പിൽ ശക്തമായി പ്രതിഫലിച്ചതായാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.
2016 ലെ തിരഞ്ഞെടുപ്പിൽ ചുവപ്പ് പുതച്ച കൊല്ലത്ത് നിന്നും കുണ്ടറയിലും കരുനാഗപ്പള്ളിയിലുമായി ഇക്കുറി രണ്ട് മണ്ഡലങ്ങളാണ് എൽ ഡി എഫിന് കൈമോശം വന്നിരിക്കുന്നത്.