covid

​​ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ച ചിലരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഉണ്ടായത് ​ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിയോ​ഗിച്ച സമിതി. ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന കേസുകളെ ഇപ്പോൾ ഉണ്ടായിട്ടുളളുവെന്നും കേസുകളുടെ എണ്ണം വളരെ കുറവാണെന്നുമാണ് സമിതിയുടെ കണ്ടെത്തൽ.

രാജ്യത്ത് ആളുകളിൽ വാക്‌സിൻ എടുത്തതിന് ശേഷമുണ്ടാവുന്ന പ്രതികൂല ഫലങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം നിയോ​ഗിച്ച സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് ആരോഗ്യമന്ത്രാലയത്തിന് കൈമാറി. വാക്‌സിൻ സ്വീകരിച്ച 700 പേരിൽ ​ഗുരുതരമായ 498 എണ്ണം പഠനവിധേയമാക്കിയതിൽ 26 എണ്ണത്തിൽ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത കണ്ടെത്തിയതെന്ന് സമിതി പറയുന്നു.

കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവരിൽ ഒരു മില്യൺ ഡോസ് നൽകിയതിൽ 0.61 ശതമാനത്തിൽ താഴെയാണ് രക്തം കട്ടപിടിക്കുന്ന സംഭവങ്ങൾ എന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. കൊവിഡ് വാക്‌സിനെടുത്ത് (പ്രത്യേകിച്ച് കൊവിഷീൽഡ്) 20 ദിവസത്തിനുള്ളിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കൈകാലുകൾക്കുള്ള വേദന, നിരന്തരമായ വയറുവേദന, കണ്ണുവേദന, കാഴ്ച തടസം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ വാക്‌സിനെടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.

കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്ന സംഭവങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലുണ്ടായതിനെ തുടർന്നാണ് പ്രതികൂല ഫലങ്ങൾ പഠിക്കാൻ സമിതിയെ സർക്കാർ നിയോഗിച്ചത്. ചില രാജ്യങ്ങൾ കൊവിഷീൽഡ് ഉപയോഗിക്കുന്നത് താത്കാലികമായി നിറുത്തിവച്ചിരുന്നു. കൊവാക്‌സിനെടുത്തവരിൽ ഇത്തരം പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.