അലൻ വിക്രാന്ത് വീൽചെയറിലിരുന്ന് സംവിധാനം ചെയ്ത 'കോട്ടയത്ത് ഒരു പ്രണയകാലത്ത്" എന്ന ഷോർട്ട് ഫിലിം ശ്രദ്ധ നേടുന്നു. 2018 ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം വളരെയധികം പ്രതിസന്ധികളെ നേരിട്ട് മൂന്നു വർഷത്തിന് ശേഷം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്. 2018ലാണ് സംവിധായകനും ഛായാഗ്രാഹകനുമായ അലന് സുഹൃത്ത് നിധിൻ ആൻഡ്രൂസിനോടൊപ്പം വാഹനപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് നിധിൻ മരണപ്പെടുകയും അലൻ കഴുത്ത് മുതൽ താഴേയ്ക്ക് തളർന്ന് വീൽച്ചെയറിൽ അഭയം പ്രാപിക്കുകയുമായിരുന്നു.
ചിത്രത്തിന്റ ട്രയൽ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെയായിരുന്നു അപകടം. പിന്നീട് ട്രയൽ ഷൂട്ടിംഗ് ഫൂട്ടേജ് ഉപയോഗിച്ച് വീൽചെയറിൽ ഇരുന്നാണ് ബാക്കി മുഴുവൻ വർക്കുകളും പൂർത്തികരിച്ചത്. അതിനിടയിൽ ഷൂട്ടിംഗ് ഫൂട്ടേജ് നഷ്ടപ്പെടുക തുടങ്ങി മറ്റനേകം പ്രതിസന്ധികളും ചിത്രം നേരിടുകയുണ്ടായി. എന്നിരുന്നാലും തന്റെ പ്രിയ സുഹൃത്ത് നിധിൻ അവസാനമായി അഭിനയിച്ച ചിത്രമായതിനാൽ എങ്ങനെയും റീലീസ് ചെയ്യണമെന്ന നിശ്ചയത്തിൽ അലനും സുഹൃത്തുക്കളും ചേർന്ന് ഫിലിം പൂർത്തീകരിക്കുകയായിരുന്നു. ചിത്രത്തിൽ അലൻ വിക്രാന്ത്, നിധിൻ ആൻഡ്രൂസ്, സാൻഡി സീറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അലനിപ്പോൾ മലയാളം, തമിഴ് ഉൾപ്പെടെ നാലു ഭാഷകളിൽ പാൻ ഇന്ത്യ മൂവി സംവിധാനം ചെയ്യുനുള്ള ഒരുക്കത്തിലാണ്. കൊച്ചി ഗുഡ്നസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ആന്റ് ടെലിവിഷനിൽ നിന്ന് 2016 ലാണ് അലൻ സിനിമാട്ടോഗ്രാഫി പഠനം പൂർത്തിയാക്കിയിറങ്ങിയത്. പഠിച്ചിറങ്ങിയപ്പോൾ ആ വർഷത്തെ മികച്ച സംവിധായകനും സിനിമാട്ടോഗ്രാഫർക്കുമുള്ള സ്വർണമെഡൽ അലനായിരുന്നു. പഠനശേഷം സിനിമകളിലും വെബ് സീരീസുകളിലും അനേകം ഷോർട്ട് ഫിലിമുകളിലും അലൻ വർക്ക് ചെയ്തു. പിന്നീട് അലനും സുഹൃത്ത് നിധിനും ചേർന്ന് ഗ്രീൻ വോൾഡ് മീഡിയ എന്ന പേരിൽ ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ചിരുന്നു. അതിനിടയിൽ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന അലന് തമിഴ് സിനിമയിലേയ്ക്ക് സെക്കന്റ് ഹീറോയായി അവസരം ലഭിച്ചിച്ചരുന്നു. അലൻ സെബാസ്റ്റ്യൻ എന്ന യഥാർത്ഥ പേരിൽ നിന്നും അലൻ വിക്രാന്ത് എന്ന പേര് സ്വീകരിച്ചത് അപ്പോഴാണ്. പ്രൊഡക്ഷൻ കമ്പനിയുമായി എഗ്രിമെന്റ് ഒപ്പിട്ട് അതിനായി ഒരുങ്ങിയിരിക്കുമ്പോഴാണ് നിർഭാഗ്യവശാൽ അപകടം സംഭവിക്കുന്നത്. കണ്ണൂർ, ഇരിട്ടി പയ്യാവൂർ സ്വദേശിയാണ് അലൻ വിക്രാന്ത്.