ന്യൂഡൽഹി : കൊവിഡ് രണ്ടാം വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ രാജ്യത്തെ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന ആരോപണം വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം തന്നെ രാജ്യം കൊവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഓക്സിജൻ അടക്കമുള്ള അവശ്യ വസ്തുക്കൾ കരുതുന്നതിനും, പൗരൻമാരെ എത്രയും വേഗത്തിൽ വാക്സിനേഷന് വിധേയമാക്കുന്നതിലും സർക്കാർ വീഴ്ച വരുത്തി എന്ന വിമർശനമാണ് പ്രതിപക്ഷം അടക്കം ഉയർത്തുന്നത്. ഈ ആരോപണങ്ങൾക്കൊപ്പം സർക്കാരിന് തലവേദനയായി മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാര സൂചികയിൽ ആദ്യമായി വൻ ഇടിവ് വന്നു എന്നതാണ് റിപ്പോർട്ടുകൾ.
യുഎസ് ഡേറ്റാ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ടിന്റെ റിപ്പോർട്ടിലാണ് മോദിയുടെ റേറ്റിംഗിൽ വൻ ഇടിവി വന്നിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ ജനസമ്മിതിയുണ്ടായിരുന്ന നേതാവായിരുന്നു മോദി. 2014 ൽ അധികാരത്തിലെത്തിയ മോദി 2019 ൽ വീണ്ടും കൂടുതൽ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ തുടർന്നത്. ആഗോള തലത്തിൽ ഒരു ഡസനോളം നേതാക്കളുടെ സമ്മതി പിന്തുടരുന്ന യുഎസ് ഡേറ്റാ ഇന്റലിജൻസ് കമ്പനിയാണ് മോർണിംഗ് കൺസൾട്ടൻസി. ഇവരുടെ റിപ്പോർട്ടിൽ ഈ ആഴ്ച മോദിയുടെ റേറ്റിംഗ് 63 ശതമാനമാണ്. 2019 ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ പ്രശസ്തി അറിയാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ മാസം മുതൽക്കാണ് ഇടിവ് സംഭവിക്കുവാൻ തുടങ്ങിയത്.
രാജ്യതലസ്ഥാനം ഉൾപ്പടെ വലിയ നഗരങ്ങളിൽ പകർച്ചവ്യാധി വ്യാപിച്ചതും, ആശുപത്രികളിൽ കിടക്കകളും ഓക്സിജനും വേണ്ടി ജനം പരക്കം പാഞ്ഞതും സർക്കാരിന് തിരിച്ചടിയാവുകയായിരുന്നു. ശ്മശാനങ്ങളിലടക്കം തിരക്ക് ഉണ്ടായതും, മൃതദേഹങ്ങൾ അനാഥമായി നദിയിൽ ഒഴുകിയതുമെല്ലാം ഭരണകൂട വിരുദ്ധ വികാരം സോഷ്യൽ മീഡിയയിലടക്കം ഉയരാൻ കാരണമായി.
അതേസമയം കൊവിഡ് കൊടുങ്കാറ്റിനെ നേരിടാൻ പരമാവധി ശ്രമിക്കുന്നതായി പറഞ്ഞ മോദി സർക്കാർ ഒരു നൂറ്റാണ്ടിലൊരിക്കൽ ഉണ്ടായ പ്രതിസന്ധിയാണിതെന്നും സൂചിപ്പിച്ചിരുന്നു. മറ്റൊരു ഏജൻസിയായ യൂഗോവ് നടത്തിയ സർവേയിലും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിൻമേൽ പൊതുജനത്തിനുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാണ്. ഏപ്രിൽ അവസാനം പ്രതികരിച്ചവരിൽ 59% പേർ മാത്രമാണ് സർക്കാർ പ്രതിസന്ധിയെ 'നന്നായി' അല്ലെങ്കിൽ 'ഒരു പരിധിവരെ' കൈകാര്യം ചെയ്യുന്നുവെന്ന് വിശ്വസിച്ചത്, ഒരു വർഷം മുമ്പ് കൊവിഡ് ആദ്യ തരംഗത്തിൽ ഇത് 89 ശതമാനമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.