കണ്ണൂര്‍: ഒരാളെ ഭരണാധികാരിയാക്കുന്നതും മികച്ച ഭരണാധികാരിയാക്കുന്നതും പാര്‍ട്ടിയാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വ്യക്തിയല്ല പ്രസ്ഥാനമാണ് സർക്കാരിനെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന ഇ കെ നായനാര്‍ അനുസ്‌മരണത്തിലായിരുന്നു കെ കെ ശൈലജയുമായി ബന്ധപ്പെടുത്തി എം വി ജയരാജന്‍റെ പരാമർശം.
അഞ്ചുവര്‍ഷം ആരോഗ്യമന്ത്രിയായി എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയ ശൈലജ ടീച്ചര്‍ 2016ല്‍ പുതുമുഖമായിരുന്നു. അന്നവര്‍ പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്‌ണനെ കണ്ട് തനിക്ക് ഭരണപരിചയമില്ല, ആരോഗ്യവകുപ്പിന് പകരം മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി അവര്‍ക്ക് കരുത്ത് പകര്‍ന്നു. പാര്‍ട്ടിയുണ്ട് കൂടെ, എല്‍ ഡി എഫ് ഉണ്ട് കൂടെ, ജനങ്ങളുണ്ട് കൂടെ എന്നദ്ദേഹം പറഞ്ഞു. ആ കരുത്താണ് ശൈലജ ടീച്ചറെ മികച്ച മന്ത്രിയാക്കിയതെന്നും ജയരാജൻ പറഞ്ഞു.
ശൈലജ ടീച്ചര്‍ മാത്രമല്ല ആ മന്ത്രിസഭയിലെ, ഇന്ന് മന്ത്രിസഭയില്‍ ഇല്ലാത്ത തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍. കെ ടി ജലീല്‍ തുടങ്ങി എല്ലാവരും മാതൃകാപരമായി പ്രവര്‍ത്തിച്ചവരാണ്. അല്ലെങ്കില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരില്ല. അതുകൊണ്ട് മന്ത്രിസഭയാണ് മാതൃകാപരമായി പ്രവര്‍ത്തിച്ചത്. കൂട്ടായ്‌മയാണ് ആ മാതൃക സൃഷ്‌ടിച്ചത്. ആ കൂട്ടായ്‌മയുടെ വിജയമാണ് വീണ്ടും അധികാരത്തില്‍ വരാന്‍ ജനങ്ങളെ ഇടതുപക്ഷത്തിന് അംഗീകാരം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
.