muhammad-riyas

തിരുവനന്തപുരം: 'വിജയൻ കുടുംബം കേരളം ഭരിക്കും' എന്ന തലക്കെട്ടിൽ മുസ്ലീം ലീ​ഗ് മുഖപത്രത്തിൽ വന്ന വാർത്തയ്ക്കെതിരെ സി.പി.എം നേതാവ് പി. ജയരാജൻ. മുഹമ്മദ് റിയാസ് പിണറായി വിജയന്റെ മകളുടെ ഭർത്താവായതിന് ശേഷമല്ല നേതാവായത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് തലം മുതൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. നിരവധി സമരമുഖങ്ങളിൽ പൊലീസ് ഭീകരത അനുഭവിച്ച ആൾ കൂടിയാണ്. അല്ലാതെ അഴിമതി കേസിൽ കൃത്യമായ തെളിവോടെ പിടിക്കപ്പെട്ട ഇബ്രാഹിം കുഞ്ഞിന്റെ മകനെ പോലെയല്ല റിയാസെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചുരുക്കത്തിൽ കളമശേരി സീറ്റിൽ കോണി ചിഹ്നത്തിൽ മത്സരിച്ച ഗഫൂറിനെ പോലെയോ വർഗീയതയും അഴിമതിയും തന്റെ തൊപ്പിയിൽ ചാർത്തിയ അഴീക്കോട്ടെ ലീഗ് സ്ഥാനാർത്ഥിയെ പോലെയോ അല്ലെന്ന് വ്യക്തം. ഇതെല്ലാം ബോദ്ധ്യമുള്ള വായനക്കാരുടെ മുൻപിലാണ് ലീഗ് പത്രം ഇത്തരമൊരു തലക്കെട്ട് നൽകിയതെന്നും ജയരാജൻ പറയുന്നു.

മറ്റൊന്ന് കെ.കെ. ശൈലജയെ കുറിച്ചാണ്. ഇത്രയും കാലം ഇവർ ശൈലജ ടീച്ചറെ വിളിച്ചിരുന്നത് എന്താണെന്ന് ഈ സമൂഹത്തിന് അറിയാം. അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിൽ ആക്ഷേപിച്ചവരാണ് ഇപ്പോൾ പുകഴ്ത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. കെ.പി.സി.സി പ്രസിഡന്റ് ടീച്ചറെ ആക്ഷേപിച്ചത് ജനങ്ങൾ മറന്നിട്ടില്ല. എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാവണം എന്നത് ജനാധിപത്യപരമായ ചർച്ചയ്ക്ക് ശേഷമെടുത്ത തീരുമാനമാണ്. സി.പി.എമ്മിനല്ലാതെ മറ്റൊരു പാർട്ടിക്കും ഇത്തരമൊരു ദൃഢമായ തീരുമാനമെടുക്കാൻ സാധിക്കുകയില്ല.

കോൺഗ്രസ്/ലീഗ് നേതാക്കളെ പോലെ മന്ത്രിയാവാനോ എം.എൽ.എ ആകാനോ വേണ്ടിയല്ല സി.പി.എം നേതാക്കൾ പൊതുപ്രവർത്തനം നടത്തുന്നത്. സംഘടനാ രംഗത്തായാലും പാർലമെന്ററി രംഗത്തായാലും പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുക എന്നതാണ് ഏതൊരു സി.പി.എം പ്രവർത്തകന്റെയും കടമ.

57 ൽ അധികാരമേറ്റപ്പോൾ ഇ.എം.എസ് പറഞ്ഞൊരു കാര്യമുണ്ട്. "ഞങ്ങൾക്ക് മന്ത്രിമാരെന്ന നിലക്കുള്ള ഭരണപരിചയമില്ല. എന്നാൽ ജനങ്ങൾക്കിടയിൽ അവരുടെ പ്രശ്നങ്ങൾ മനസിലാക്കി ഇടപെട്ട അനുഭവത്തിന്റെ കരുത്തുണ്ട്. ആ കരുത്ത് കൈമുതലാക്കിയാണ് ഭരണ കസേരയിൽ ഇരിക്കുന്നത്." അതുപോലെ പുതുമുഖങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന എല്ലാ നിയുക്ത മന്ത്രിമാരും അനുഭവകരുത്ത് ഉള്ളവരാണ്. അത് കൈമുതലാക്കി മികച്ച ഭരണം കാഴ്ചവെക്കാൻ അവർക്ക് സാധിക്കുമെന്നും ജയരാജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.