തിരുവനന്തപുരം: ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീമിനെതിരെ രൂക്ഷവിമർശനവുമായി ഇടത് അനുകൂല ഫേസ്ബുക്ക് ഐ.ഡി പോരാളി ഷാജി. കഴിഞ്ഞ പോരാളി ഷാജിയെ തളളിപ്പറഞ്ഞ് റഹീം രംഗത്തെത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്. പാർട്ടി പണം ചിലവാക്കി നില നിർത്തുന്ന ഒഫിഷ്യൽ പേജുകളെക്കാളും കോടികൾ ചിലവിട്ട് വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നടത്തിയ പ്രചാരണങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജിൽ നിന്നും കിട്ടിയിട്ടുണ്ട്. നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ, പാർട്ടി ദ്രോഹികൾ ആവുമോ? തനിക്ക് റഹീമിന്റെ ഗുഡ് സർട്ടിഫിക്കറ്റും പാർട്ടിയുടെ ശമ്പളവും വേണ്ടെന്നും പോരാളി ഷാജി ഫേസ്ബുക്കിൽ കുറിച്ചു.
കെ.കെ. ശെെലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതിനെചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന എതിർപ്പിനെപ്പറ്റി ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവെ ആയിരുന്നു റഹിം പോരാളി ഷാജിയെ തളളിപ്പറഞ്ഞത്. നിങ്ങളീ പറഞ്ഞ പോരാളി ഷാജിയെന്ന കഥാപാത്രം അജ്ഞാതമായ കഥാപാത്രമാണ്. ഈ പാർട്ടിക്കോ ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയ്ക്കോ ഒരു ബന്ധവുമില്ലാത്ത ഏർപ്പാടാണ്. അജ്ഞാതരായവർ ഇങ്ങനെ പലതും പറയും എന്നായിരുന്നു റഹീമിന്റെ പ്രതികരണം.
പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വല്ലാതെ അഹങ്കരിക്കരുത് റഹീമേ...
പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല... ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല... ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മുഖമില്ലാത്ത,, അറിയപ്പെടാൻ താത്പര്യമില്ലാത്ത,പാർട്ടി ആഞ്ജക്കായി കാത്ത് നിൽക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാർത്തകളും പ്രചരിപ്പിക്കുന്ന,, പാർട്ടി പറയുന്നതിന് മുൻപേ ശത്രുക്കൾക്ക് മുൻപിൽ പ്രതിരോധം തീർക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്..അവരാണ് ഈ വിജയത്തിന് പിന്നിൽ..
അല്ലാതെ മാസ ശമ്പളം വാങ്ങി കമ്പ്യൂട്ടറിൽ മാസത്തിൽ പത്ത് കളർ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടർമാരല്ല.. ഞാൻ വെല്ലുവിളിക്കുകയാണ് റഹീമേ. പാർട്ടി പണം ചിലവാക്കി നില നിർത്തുന്ന ഓഫിഷ്യൽ പേജുകളെക്കാളും കോടികൾ ചിലവിട്ട് വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജിൽ നിന്നും കിട്ടിയിട്ടുണ്ട്..
വികസനവും നന്മയും പറഞ് ആയിരം ഇരട്ടി പോസ്റ്റുകൾ ഈ പേജിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്… കോടാനുകോടി ചിലവിട്ട് നിങ്ങൾ നടത്തിയ ഓൺലൈൻ ഗുസ്തികളെക്കാൾ ആയിരം ഇരട്ടി പേരിലേക്ക് ഇടത് പക്ഷം ചെയ്ത കാര്യങ്ങൾ എയർ ചെയ്യാൻ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്..അതും നിങ്ങളിൽ നിന്ന് ഒരു പത്ത് പൈസ പോലും ഓശാരം വാങ്ങാതെ… Ok… റഹീമിന് അത് ഏത് അളവ് കോൽ വെച്ച് വേണമെങ്കിലും പരിശോധിക്കാം..
പിന്നെ വിമർശനം….
തെറ്റ് കണ്ടാൽ വിമർശനം വരും റഹിമേ..
എന്റേത് ഉൾപ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈലുകൾ അനുഭാവികളുടേതാണ്.. അവരും ഞാനും നിങ്ങളിൽ നിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല.. ഉണ്ടോ..?? അത് കൊണ്ട് വിയോജിപ്പുകൾ തീർച്ചയായും പറയും.. വിയോജിപ്പുകൾ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ..
അത്രയും കിട്ടിയത് പോരെ..
നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ.. പാർട്ടി ദ്രോഹികൾ ആവുമോ.. എനിക്ക് റഹീമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട.. പാർട്ടിയുടെ ശമ്പളവും വെണ്ട.. പറയാനുള്ളത് പറയും..നന്മകൾ പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി.