ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെത്തി. പുന്നപ്ര വയലാർ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു ചടങ്ങ്. സത്യപ്രതിജ്ഞയ്ക്കായി ഇരുപത്തിയൊന്ന് മന്ത്രിമാരും തിരുവനന്തപുരത്തേക്ക് തിരിക്കും.
വൈകിട്ട് മൂന്നരയോടെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.
കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടക്കുക. യുഡിഎഫ് നേതാക്കള്‍ ഓൺലൈനായി പങ്കെടുക്കും. ലളിതമായി രാജ്ഭവനിൽ വച്ച് നടത്തേണ്ട ചടങ്ങാണ് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതെന്നും, പങ്കെടുക്കാതിരിക്കുന്നത് വഴി പൊതുസമൂഹത്തിന് മുന്നിൽ വലിയ സന്ദേശമാകും മുന്നണി നൽകുകയെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.