തിരുവനന്തപുരം : സംസ്ഥാനം ലോക്ക്ഡൗണിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കവേ കൊവിഡ് കേസുകളിൽ നേരിയ കുറവ്. എന്നാൽ പുതിയ വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം ബ്ളാക്ക് ഫംഗസും ഭീഷണി ഉയർത്തുന്നുണ്ട്. പുതിയ വൈറസ് വഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചിരുന്നു, ഇതിൽ മൂന്ന് എണ്ണം വളരെ കൂടുതലായി സംസ്ഥാനത്ത് വ്യാപിച്ചിട്ടുണ്ട്. അതേസമയം നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും ,മറ്റ് ജില്ലകളിൽ ലോക്ക് ഡൗണും ഏർപ്പെടുത്തിയുള്ള കൊവിഡ് നിയന്ത്രണത്തിന് ഫലം കണ്ടുതുടങ്ങിയെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനായിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ ലോക്ക്ഡൗൺ ഇനിയും നീളുമെന്ന് ഉറപ്പായിട്ടുണ്ട്.
ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ നാല് ജില്ലകളിൽ ടിപിആർ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കാര്യമായി കുറവുണ്ടെങ്കിലേ ലോക്ക്ഡൗണിൽ ഇളവ് ആലോചിക്കാനാവൂ. ഏപ്രിൽ 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടിപിആർ 15.5 ശതമാനം. 28 മുതൽ മേയ് നാലു വരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആർ 25.79. ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകൾ 2,33,301. ആഴ്ചയിലെ ടിപിആർ 26.44 ശതമാനം. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നു ദിവസമായി 24.5 ശതമാനമാണ്. ഇന്ന് ശരാശരി 23.29 ആയിട്ടുണ്ട്.
അതേസമയം കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ നിരക്ക് ആദ്യമായി ഇന്നലെ നൂറ് കടന്നിരുന്നു. 112 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 6724 ആയി.
ഭീഷണിയായി ബ്ളാക്ക് ഫംഗസ്
മലപ്പുറം ജില്ലയിൽ 15 പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് രോഗബാധയും ആശങ്ക പരത്തുന്നുണ്ട്. തെക്കൻ ജില്ലകളിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മ്യൂകർമൈസറ്റിസ് എന്ന പൂപ്പലുകളിൽ നിന്നാണ് ഈ രോഗബാധയുണ്ടാകുന്നത്. വീടുകൾക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന പൂപ്പലാണിത്. ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. വളരെ അപൂർവമായേ ഈ രോഗം ഉണ്ടാകാറുള്ളൂ .ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല . രോഗബാധിതർക്ക് ചികിത്സയും സഹായവും നൽകാൻ ഭയപ്പെടേണ്ടതില്ല..
പ്രമേഹമുള്ളവരും,. കൊവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലർത്തണം. നിർദ്ദേശങ്ങൾക്കായി ഇ സഞ്ജീവനി വഴി ഡോക്ടർമാരുമായി ബന്ധപ്പെടാം.
സ്റ്റിറോയ്ഡുകളോ, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ഉപയോഗിക്കുമ്പോൾ രോഗം ഗുരുതരമായി പിടിപെടാം. മഹാരാഷ്ട്രയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കേരളം ജാഗ്രത ആരംഭിച്ചതാണ്. കോവിഡ് രോഗികളുടെ ചികിത്സയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിർത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ ചികിത്സാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം.