beena

കൊവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിലൂടെ കടന്നുപോയെന്നും ഇത് രണ്ടാം ജന്മമാണെന്നും തുറന്നുപറഞ്ഞ് നടി ബീനാ ആന്റണി. രോഗമുക്തയായി വീട്ടിൽ തിരികെയെത്തിയ ശേഷം ഒരു വ്‌ളോഗിലൂടെ തന്റെ രോഗാനുഭവം പങ്കുവയ്‌ക്കുകയായിരുന്നു നടി. എറണാകുളത്ത് ജോലിക്കിടെ കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ പോകാൻ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞെങ്കിലും പോയില്ല. അത് വലിയ തെ‌റ്റായെന്നും ശ്വാസം കിട്ടാത്ത അവസ്ഥയിലാണ് ഇ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ബീനാ ആന്റണി പറയുന്നു.

ചികിത്സിച്ച ഡോക്‌ടർമാരോടും നഴ്‌സുമാരോടും നന്ദി പറഞ്ഞ നടി കൃത്യസമയത്ത് 'അമ്മ' സംഘടനയുടെ സഹായം ലഭിച്ചതും ആശ്വാസമായെന്നും അമ്മ ഭാരവാഹികളോട് നന്ദി അറിയിച്ച് ബീന പറഞ്ഞു. ഫോണിലൂടെ സുഖവിവരം അന്വേഷിച്ച മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി, പാർവതി ജയറാം, സിദ്ദിഖ് എന്നിവരോടെല്ലാം കടപ്പാട് അറിയിച്ചു. ഇപ്പോൾ രോഗം ഭേദമായ ശേഷം വീട്ടിൽ നിരീക്ഷണത്തിലാണ് ബീനാ ആന്റണി.

ബീനാ ആന്റണിയുടെ വാക്കുകൾ

'എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി. ശരിക്കും പറഞ്ഞാൽ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോയത്. ശ്വാസമൊക്കെ നന്നായി എടുക്കാൻ സാധിക്കുന്നുണ്ട്. ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇതുവരെ പറഞ്ഞു കേട്ട അറിവുകളേയുണ്ടായിരുന്നുള‌ളു. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കൊവിഡ് ബാധിക്കുന്നത്.

തളർച്ച തോന്നിയപ്പോൾ തന്നെ കാര്യം മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാൻ തീരുമാനിച്ചു. അങ്ങനെ വീട്ടിൽ ആറേഴ് ദിവസം ഇരുന്നു. പക്ഷെ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. പനി വിട്ടുമാറുന്നില്ലെങ്കിൽ ആശുപത്രിയിൽ പോകണമെന്ന് ബന്ധുക്കളും നിർബന്ധിച്ചു. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷൻ റെഡിയാക്കിയിട്ടും പോകാൻ മടിച്ചു.

പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിങ് 90ൽ താഴെയായപ്പോൾ, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്‌റ്റെപ്പ് വച്ചാൽ പോലും തളർന്നു പോകുന്ന അവസ്ഥ. അതിനുശേഷമാണ് ഇഎംസി ആശുപത്രിയിൽ പ്രവേശിച്ചത്. ഡോക്ടർമാരും നഴ്സുമാരും നല്ല കെയർ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഞാൻ അവിടെ ഒറ്റയ്ക്കാണെന്ന് ഒരിക്കൽ പോലും തോന്നിയില്ല.

അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടാൻ പറ്റി. ആശുപത്രിയിലെത്തിയ ആദ്യം ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടുദിവസം ഓക്സിജൻ മാസ്‌ക് ധരിച്ചായിരുന്നു മുന്നോട്ടുപോയത്. ഇതിനിടെ ന്യുമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു.

പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല.

രണ്ട് ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടത് ഡോക്ടർക്ക് പോലും ഭയങ്കര അതിശയമായി. രണ്ട് ദിവസം കൊണ്ട് ഓക്സിജൻ മാസ്‌ക് മാറ്റാൻ കഴിഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മുതൽ എല്ലാവരോടും നന്ദി പറയുന്നു. 8, 9 ദിവസം പിപിഈ കിറ്റ് ഇട്ട് നഴ്സുമാരും ജീവനക്കാരും 24 മണിക്കൂറും നമ്മുക്കായി ഓടിനടക്കുന്നു. അവരുടെ കുടുംബങ്ങൾ നല്ലതുണ്ടാവട്ടെ. കൊവിഡ് ബാധിച്ച എല്ലാവരെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. കൊവിഡ് ആരും നിസാരമായി എടുക്കരുത്.

രണ്ട് വർഷമായി എല്ലാവരുടെയും ജീവിതം പ്രയാസകരമാണ്. ഈ സമയത്ത് 'അമ്മ' എന്ന സംഘടനയെ കുറിച്ച് പറയാതിരിക്കാൻ വയ്യ. അസുഖബാധിതയായ ഉടൻ ഇടവേള ബാബുവിനെ വിളിച്ചു. ലാലേട്ടന്റെയും മമ്മൂക്കയുടെയും മെസേജ് വന്നു. ഒരുപാട് ധൈര്യം നൽകി. ആത്മവിശ്വാസം നൽകി. പറയാതിരിക്കാൻ വയ്യ. ആശുപത്രിയിൽ വലിയൊരു തുകയായി. പക്ഷേ 'അമ്മ'യുടെ മെഡി ക്ലെയിം ഉള്ളതിനാൽ കൈയിൽ നിന്ന് ചെറിയ തുകയേ ആയുള്ളൂ. ആദ്യമായാണ് ഞാൻ ഈ തുക ഉപയോഗിക്കുന്നത്.

ഒരുപാട് നടന്മാരും നടിമാരും വിളിച്ച് സുഖവിവരം അന്വേഷിച്ചു. ഈ ഘട്ടത്തിൽ മനസിലാക്കുകയാണ് എല്ലാവരുടെയും സ്‌നേഹം. സുരേഷേട്ടൻ, സിദ്ദിഖിക്ക, പാർവതി ചേച്ചി, ഹരിശ്രീ അശോകേട്ടൻ അങ്ങനെ ഒരുപാട് പേർ. മനുവിനും കൊച്ചിനും പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾക്കും കുടുംബത്തിനും, എല്ലാവർക്കും നന്ദി പറയുന്നു.

ഇപ്പോൾ ഒരാഴ്ച ഹോം ക്വാറന്റീനിലാണ്. അതുകഴിഞ്ഞ് എല്ലാവരുമായി ഒന്നിച്ച് നിങ്ങളെ കാണാൻ വരും. ദൈവം ഒപ്പമുണ്ടായിരുന്നു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുഴുവൻ നന്മ വരട്ടെ. കൊവിഡ് ലോകത്ത് നിന്നുതന്നെ മാറി പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്ദി.'