narendra-modi

​​​ന്യൂഡൽഹി: പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും കേസുകള്‍ കുറഞ്ഞാലും പ്രതിരോധം ദുര്‍ബലമാകരുതെന്നും ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ മോദി പറഞ്ഞു. കൊവിഡ്‍ കേസുകള്‍ കൂടിയ പത്ത് സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരും മഹാമാരി പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.

രാജ്യത്ത് കൊവിഡ് പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാക്‌സിൻ പാഴാക്കുന്നത് അവസാനിപ്പിക്കാനാകണം.മൂക്കിലൂടെയുള്ള സ്രവത്തിലൂടെയും ഉമിനീരിലൂടെയുമെല്ലാമാണ് പ്രാഥമികമായി വൈറസ് പടരുന്നതെന്നും വായുവിലൂടെ സൂക്ഷ്‌മകണികകളായി വൈറസിന് പത്ത് മീറ്റർ വരെ സഞ്ചരിക്കാനാകുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

അതേസമയം, മുഖ്യമന്ത്രിമാരെ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാതെ അവഹേളിച്ചുവെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു. വീടും ഓഫീസും കഴിയാവുന്നത്ര തുറന്നിട്ട് വെന്‍റിലേഷന്‍ ഉറപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ പുതുതായി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്. അടച്ചിട്ട മുറിയില്‍ എ സി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാക്കുമെന്നും മാര്‍ഗനിര്‍ദേശത്തിൽ വ്യക്തമാക്കുന്നു.