israel

ടെൽഅവീവ്: പതിനൊന്ന് ദിവസം നീണ്ടുനിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമം. ഇസ്രയേല്‍– പാലസ്‌തീൻ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെയാണ് സംഘർഷം അവസാനിച്ചത്. ഈജിപ്‌തിന്‍റേയും ഖത്തറിന്‍റേയും നേതൃത്വത്തില്‍ നടന്ന മദ്ധ്യസ്ഥ ചര്‍ച്ചകൾക്ക് ഒടുവിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നുവെന്ന് ഹമാസ് അറിയിച്ചു. സുരക്ഷസംബന്ധിച്ച ഇസ്രയേല്‍ കാബിനറ്റ് വെടിനിര്‍ത്തല്‍ അംഗീകരിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനകൂടി മാനിച്ചാണ് വെടിനിര്‍ത്തല്‍ തീരുമാനം.

സംഘര്‍ഷങ്ങളില്‍ ഇതുവരെ 232 പലസ്‌തീന്‍കാരും 12 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസയിലെ ജനങ്ങള്‍ ആഘോഷങ്ങളുമായി തെരുവിലിറങ്ങി. പടക്കംപൊട്ടിച്ചും മധുരം വിതരണം നടത്തിയുമാണ് നാട്ടുകാര്‍ സമാധാന അന്തരീക്ഷത്തെ വരവേറ്റത്. ഇസ്രേയല്‍, ഈജിപ്‌ത് പ്രധാനമന്ത്രിമാരുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സംസാരിച്ചതായും വിവരമുണ്ട്.