police

കൊല്ലം: സംസ്ഥാന ഇന്റലിജൻസിന്റെ ചുമതല വഹിച്ചിരുന്ന കൊല്ലത്തെ ഡിവൈ.എസ്.പിയെ അസാധാരണ സാഹചര്യത്തിൽ സ്ഥലം മാറ്റി. ഡിവൈ.എസ്.പിയ്ക്കെതിരെ വിശദമായ അന്വേഷണത്തിനും ഉത്തരവായി.കൊല്ലം ഇന്റലിജൻസ് ഡിവൈ.എസ്.പിയെയാണ് കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയ്ക്കാണ് പകരം നിയമനം.

പൊതുജന താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനവും ഔദ്യോഗികകാര്യങ്ങളിലുണ്ടായ വീഴ്ചകളുമാണ് സ്ഥലം മാറ്റ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ, സേനയുടെ അന്തസിനും സൽപ്പേരിനും കളങ്കം വരുത്തുന്ന നടപടികളാണ് പുതിയ സർക്കാർ അധികാരത്തിൽ വരും മുമ്പ് അടിയന്തര സ്ഥലംമാറ്റത്തിനിടയാക്കിയതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അനൗദ്യോഗികമായി ലഭിച്ചിരിക്കുന്ന വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് അതത് ജില്ലകളിൽ ജോലി ചെയ്തിരുന്നവരെ ജില്ലവിട്ട് സ്ഥലം മാറ്റിയെങ്കിലും സി.ഐ പദവിയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഡിവൈ.എസ്.പി സംഘടനാതലത്തിലും അല്ലാതെയുംസ്വാധീനം ചെലുത്തി കൊല്ലത്തെ ഇന്റലിജൻസ് ഡിവൈ.എസ്.പി കസേര കൈയ്യടക്കുകയായിരുന്നു.

തീവ്രസ്വഭാവമുള്ള സംഘടനകളുമായി അതിരുവിട്ട അടുപ്പം

തിരഞ്ഞെടുപ്പ് ചുമതലകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് സർക്കാർ അധികാരത്തിൽ വരാൻ പോലും കാത്ത് നിൽക്കാതെ ഡിവൈ.എസ്.പിയെ തെറിപ്പിച്ചത്. സ്ഥാനക്കയറ്റം ലഭിക്കും മുമ്പ് കൊല്ലം നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ എസ്.ഐയായും സി.ഐയായും ചുമതല വഹിച്ചിരുന്ന ഡിവൈ.എസ്.പിയ്ക്ക് ജില്ലയിലെ ചില തീവ്ര സ്വഭാവമുള്ള സംഘടനാ നേതാക്കളുമായുളള അതിരുവിട്ട അടുപ്പവും സൗഹൃദവുമാണ് രഹസ്യാന്വേഷണം പോലെ തന്ത്രപ്രധാനചുമതലകൾ വഹിച്ചിരുന്ന ജില്ലാതല ഉദ്യോഗസ്ഥനെ ജില്ലകൾക്ക് അപ്പുറത്തേക്ക് സ്ഥലം മാറ്റാൻ ഇടയാക്കിയത്.

ലോക്കൽ പാെലീസിലരുന്നപ്പോഴും നോട്ടപ്പുള്ളി

ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നപ്പോഴും പക്ഷപാതപരമായ നിലപാടുകൾക്കും സമീപനങ്ങൾക്കും മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായിരുന്ന ആളായിരുന്നു ഇദ്ദേഹം. കൊല്ലത്തെ ക്രൈംസ്ക്വാഡിലെ എ.എസ്.ഐയെ കുത്തിയകേസിന്റെ സി.ഡി ഫയൽ ഇയാൾ ചുമതല വഹിച്ചിരുന്ന സമയത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ സംഭവവും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സി.ഡി ഫയൽ മോഷണം പോയ സംഭവത്തിലെ അന്വേഷണവും തുടർ നടപടികളും ഒതുക്കിതീർത്താണ് സ്ഥാനക്കയറ്റം കരസ്ഥമാക്കിയത്. സി.ഐയായി ജോലി നോക്കിയിരുന്ന അതേ സ്ഥലത്ത് തന്നെ സ്ഥാനക്കയറ്റം നേടി തിരഞ്ഞെടുപ്പ് വേളയിൽ ഡിവൈ.എസ്.പിയായത് സഹപ്രവർത്തകരെയും അമ്പരിപ്പിച്ചിരിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം അപ്രതീക്ഷിതമായ സ്ഥലം മാറ്റ ഉത്തരവുണ്ടായത്.

ന്യായീകരിക്കാൻ കഴിയാത്ത പ്രവൃത്തി

ഡിവൈ.എസ്.പി പദവിയിലുളള ഒരാളുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതും ന്യായീകരിക്കാൻ കഴിയാത്തതുമായ വിധത്തിലുള്ള പ്രവൃത്തികളാണ് അടിയന്തര സ്ഥലംമാറ്റത്തിന് ഉന്നത ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കിയത്. ഔദ്യോഗിക ഫോണിലെയും പഴ്സണൽ ഫോണിലെയും ഫോൺകോൾ വിശദാംശങ്ങളിൽ നിന്ന് വഴിവിട്ട സൗഹൃദങ്ങളുടെ തെളിവുകൾ ലഭിക്കുകയും തീവ്രസ്വഭാവമുള്ള ചില സംഘടനാനേതാക്കളുടെ വാഹനങ്ങളും അവരുടെ സഹായങ്ങളും ഡിവൈ.എസ്.പിയാകും മുമ്പും അതിന് ശേഷവും പലതിനും ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വകുപ്പ് തല നടപടിക്ക് തുനിഞ്ഞത്.

രഹസ്യ വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറിയില്ല

ഫീൽഡ് ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ പലതും മേലുദ്യോഗസ്ഥർക്ക് യഥാസമയം കൈമാറാത്തതും മത - രാഷ്ട്രീയ-തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളെയും മറ്റും സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തുന്നതിലും മുന്നറിയിപ്പുകൾ നൽകുന്നതിലുമുണ്ടായ വീഴ്ചകളും മറ്റ് കാരണങ്ങളായുണ്ട്. കൊവിഡും ലോക്ക് ഡൗണുമുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ പൊലീസിന്റേതുൾപ്പെടെ വിവിധ വകുപ്പുകളിലെ പ്രവർത്തന ങ്ങൾ നിരീക്ഷിക്കുന്നതിലും പോരായ്മകളും പാളിച്ചകളും മേലധികാരികളെ യഥാവിധം അറിയിക്കുന്നതിലും കൊല്ലത്തെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പിന്നിലായിരുന്നു. ഇത്തരം കാര്യങ്ങളിൽ ഇന്റലിജൻസ് വിഭാഗത്തിനുണ്ടായ അപാകതകൾക്ക് ഉത്തരവാദി ഡിവൈ.എസ്.പിയാണെന്നാണ് ഇന്റലിജൻസ് മേധാവികളുടെ നിരീക്ഷണം.

മുൻകാല പ്രവൃത്തികളും അന്വേഷിക്കും

മൊബൈൽ ഫോൺ കോളുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻകാലപ്രവൃത്തികളടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനാണ് മുകളിൽ നിന്ന് നി‌ർദ്ദേശമുള്ളത്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നപ്പോൾ കുറ്റപത്രം സമർപ്പിച്ചതും പ്രതികളെ കുറവ് ചെയ്തതുമുൾപ്പെടെയുള്ള പല കേസുകളും അന്വേഷണ പരിധിയിൽ വരും.