ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് കോമയിലായിരുന്ന ഇന്ത്യൻ വംശജയായ ഡോക്ടർക്ക് അത്ഭുത തിരിച്ചുവരവ്. 40കാരിയായ ഡോ. അനുഷ ഗുപ്ത രണ്ടുമാസമാണ് കോമയിൽ കഴിഞ്ഞത്. എക്സ്ട്ര കോർപറൽ മെബ്രയ്ൻ ഓക്സിജെനേഷൻ മെഷീനിന്റെ സഹായത്താലാണ് അനുഷയുടെ ജീവൻ നിലനിറുത്തിയിരുന്നത്. അതീവഗുരുതരാവസ്ഥയിൽ കഴിയുന്നവർക്കാണ് ഇ.സി.എം.ഒ വേണ്ടിവരുന്നത്. കഴിഞ്ഞവർഷം മാർച്ചിൽ 40ാം പിറന്നാൾ ആഘോഷം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് അനുഷയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട്, ആരോഗ്യനില വഷളായി.
വളരെയധികം ക്ഷീണിതയായിരുന്നു. ഭർത്താവിനെ വിളിച്ച് മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. 18 മാസം മാത്രം പ്രായമാണ് മകൾക്ക്. അതിന്ശേഷം എന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് ഇ.സി.എം.ഒയിലേക്കും -അനുഷ പറഞ്ഞു. മാഞ്ചസ്റ്ററിലെ ആശുപത്രിയിൽ 150 ദിവസമാണ് അനുഷ ചികിത്സയിൽ കഴിഞ്ഞത്. ഇപ്പോൾ ഭർത്താവിന്റേയും മകളുടേയും സ്നേഹം എറ്റുവാങ്ങി പതിയെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് അനുഷ