rahul-gandhi

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ തലമുറമാറ്റത്തിനായി രാഹുല്‍ ​ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം. വി ഡി സതീശനെ പിന്തുണയ്ക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചതായാണ് വിവരം. തലമുറ മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം. ചെന്നിത്തലയ്ക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളും സമ്മര്‍​ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാന്‍ ആവില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി വാദിക്കുന്നത്. ഘടകക്ഷികളുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നു.

പാര്‍ട്ടി അദ്ധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടേതടക്കം സമ്മര്‍ദ്ദമുള്ളപ്പോള്‍ ഭൂരിപക്ഷ പിന്തുണ മാത്രം പരിഗണിച്ച് പ്രഖ്യാപനം നടത്തുന്നതിലാണ് ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം.