തിരുവനന്തപുരം: സംവിധായകനും എഴുത്തുകാരനുമായിരുന്ന പി.പദ്മരാജന്റെ പേരിലുളള പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള അവാർഡ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ജിയോ ബേബി നേടി. 15000 രൂപയാണ് പുരസ്‌കാര തുക. മികച്ച തിരക്കഥാകൃത്തിനുളള 25000രൂപയുടെ പുരസ്‌കാരം നേടിയത് സംവിധായകൻ ജയരാജാണ് ചിത്രം:ഹാസ്യം.
സാഹിത്യമേഖലയിൽ മനോജ് കുറൂരിന്റെ 'മുറിനാവ്' ആണ് മികച്ച നോവലിനുളള 20000രൂപയുടെ പുരസ്‌കാരം നേടിയത്. ചെറുകഥയ്‌ക്കുളള അവാർഡ് കെ രേഖയ്‌ക്കാണ്.'അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവുംവീഞ്ഞും' എന്ന കഥയ്‌ക്ക്. 15000രൂപയാണ് പുരസ്‌കാര തുക.
സംവിധായകൻ ബ്ലസി ചെയർമാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചലച്ചിത്ര മേഖലാ അവാർഡ് നിർണയിച്ചത്. കെ സി നാരായണൻ ചെയർമാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാർഡുകൾ നിർണയിച്ചത്.
പി പദ്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങൾ കൊവിഡ് സാഹചര്യത്തിൽ പരിഗണിച്ച് പിന്നീട് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.