തൃശൂർ: കടുത്ത ചുമയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുൻ മന്ത്രി വി.എസ് സുനിൽ കുമാർ ആശുപത്രി വിട്ടു.
രണ്ടാംവട്ടവും കൊവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായെങ്കിലും കൊവിഡാനന്തര ബുദ്ധിമുട്ടായി ശ്വാസംമുട്ടലും കടുത്ത ചുമയുമുണ്ടായി. തുടർന്ന് തിങ്കളാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്‌ടോബറിൽ കൊവിഡിനെതിരായ എറണാകുളം ജില്ലയിലെ പ്രതിരോധ പ്രവർത്തനത്തിനിടയിലും ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ശേഷവുമാണ് വി.എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. അലർജി പ്രശ്‌നങ്ങളുളളതിനാൽ അദ്ദേഹത്തിന് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാനും കഴിഞ്ഞിരുന്നില്ല.