cbse

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന വിഷയങ്ങൾക്ക് മാത്രം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ നടത്താൻ സെൻട്രൽ ബോ‌ർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സി.ബി.എസ്.സി) നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഒരു ഭാഷാ വിഷയത്തിനും മൂന്ന് എലക്ടീവ് വിഷയങ്ങൾക്കും മാത്രമേ ഹാജരാകാവൂ എന്നാണ് ബോർഡ് മന്ത്രാലയത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.

ഈ വിഷയങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി അഞ്ചാമത്തെയും ആറാമത്തെയും വിഷയങ്ങളുടെ ഫലം തീരുമാനിക്കും. കൂടാതെ, ഓരോ പരീക്ഷയുടേയും ദെെർഘ്യം മൂന്ന് മണിക്കൂറിന് പകരം ഒന്നര മണിക്കൂറായി ചുരുക്കും, മൾട്ടിപ്പിൾ-ചോയിസ് ചോദ്യങ്ങളും ചെറിയ ഉത്തരം നൽകത്തക്ക വിധമുളള ചോദ്യങ്ങൾക്കും സാദ്ധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും ഉണ്ടാകും. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പുറമേ, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുക്കും.

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളും സി ബി എസ് ഇയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുയാണ്. എന്നാല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്ന അഭിപ്രായം ശക്തമായതോടെയാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ആലോചന നടത്തുകയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. കൊവിഡ് വ്യാപനം വിദ്യാഭ്യാസ മേഖലയെ, പ്രത്യേകിച്ച് ബോര്‍ഡ് പരീക്ഷകളെയും പ്രവേശന പരീക്ഷകളെയും ബാധിച്ചിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്.