apology

റായ്പൂർ: ഛത്തീസ്ഗഡിൽ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സൂരജ്പൂർ ജില്ല കളക്ടർ രൺബീർ ശർമ മാപ്പ് പറഞ്ഞു. അതേസമയം, ശർമ്മയെ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു. റായ്പൂർ പഞ്ചായത്ത് സി.ഇ.ഒ ഗൗരവ് കുമാർ സിംഗിനെ പുതിയ കളക്ടറായി നിയമിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണിത്. യുവാവ് മരുന്ന് വാങ്ങാനായാണ് പുറത്തിറങ്ങിയതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുവാക്കളുടെ ധിക്കാരപരമായ പെരുമാറ്റത്തെ തുടർന്നാണ് ഞാൻ പ്രകോപിതനായത്. ആദ്യം യുവാവ് വാക്സിൻ സ്വീകരിക്കാൻ പോകുകയാണെന്നാണ് പറഞ്ഞത്. എന്നാൽ അതിന്റെ രേഖകൾ കൈവശമില്ലായിരുന്നു. പിന്നീട് മുത്തശ്ശിയെ കാണാൻ പോകുകയാണെന്നായിരുന്നു പ്രതികരണം.

യുവാവിനെ നിന്ദിക്കാനോ അപമാനിക്കാനോ ഞാൻ ആഗ്രഹിച്ചിട്ടില്ല. പകർച്ചവ്യാധി ഘട്ടത്തിൽ സംസ്ഥാനത്ത് നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത് - ശർമ പറഞ്ഞു.

യുവാവിനെ ശർമയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസുകാരോടും യുവാവിനെ അടിക്കാനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ശർമ നിർദ്ദേശം നൽകി.

യുവാവിന്റെ ഫോൺ ശർമ പിടിച്ചുവാങ്ങുന്നതും നിലത്തേക്ക് എറിയുന്നതും മർദിക്കുന്നതും വീഡിയോയിൽ കാണാം. മർദ്ദനത്തിനിടെ ചില പേപ്പറുകൾ ശർമയെ കാണിക്കുന്നതും എന്തിനാണ് പുറത്തിറങ്ങിയതെന്ന് യുവാവ് വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്. പിന്നീട്, യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.