kk

ചണ്ഡീഗഢ്: സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ കരാറിലേർപ്പെടാൻ കഴിയില്ലെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. കമ്പനി പോളിസി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി മാത്രമേ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളൂവെന്നാണ് പഞ്ചാബ് സർക്കാരിന് കമ്പനി മറുപടി നൽകിയത്.

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് വാക്സിനായി അന്താരാഷ്ട്ര കമ്പനികളുമായി പഞ്ചാബ് സർക്കാർ ബന്ധപ്പെട്ടത്..

മൊഡേണ, സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാതാക്കളായ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫൈസര്‍, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ എന്നീ കമ്പനികളുമായി പഞ്ചാബ് സര്‍ക്കാര്‍ ബന്ധപ്പെട്ടതായി സംസ്ഥാന കോവിഡ് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ വികാസ് ഗാര്‍ഗ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ മോഡേണ കമ്പനി മാത്രമേ പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടുള്ളൂ.

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബില്‍ വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. 4.2 ലക്ഷം ഡോസ് വാക്‌സിന്‍ പഞ്ചാബ് ഇതിനോടകം വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്.