തിരുവനന്തപുരം: കേരളത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി തന്റെ മുന്നണിക്ക് ഭരണത്തുടർച്ച നേടിക്കൊടുത്ത ജനനായകന് ഇന്ന് പിറന്നാൾ. പതിനഞ്ചാം നിയമസഭാ സമ്മേളനം ചേരുന്ന അന്നുതന്നെയാണ് ഈ പിറന്നാൾ ദിനം വരുന്നതെന്ന സവിശേഷതയും ഇത്തവണയുണ്ട്. എന്നാൽ ഇത്തവണ പിറന്നാൾ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. 1945 മേയ് മാസം 24ാം തീയതിയാണ് കണ്ണൂർ പിണറായിയിൽ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയമകനായി വിജയൻ എന്ന പിണറായി വിജയന്റെ ജനനം.
അഞ്ച് വർഷം മുൻപ് ഇടതുമുന്നണി മികച്ച വിജയം നേടിയതിന്റെ പിറ്റേന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം വന്നിരുന്നത്. അന്ന് തന്റെ യഥാർത്ഥ ജനനതീയതി മേയ് 24ആണെന്ന വിവരം അദ്ദേഹം കേരളജനതയോട് പുറത്തുവിട്ടിരുന്നു. എന്നാൽ ഔദ്യോഗിക രേഖയിൽ ഇത് മാർച്ച് 21നായിരുന്നു.
ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും അവിടെ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുമുളള ആ ജീവിതപ്രയാണം കഠിനതകൾ നിറഞ്ഞത് തന്നെയായിരുന്നു.
1998ൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്നാണ് പിണറായി വിജയൻ പാർട്ടി സെക്രട്ടറി സ്ഥാനത്തെത്തുന്നത്. നിലപാടുകളിലെ കണിശതയും കൃത്യതയും നീണ്ട 16 വർഷം ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കി. തുടർന്ന് 2016ലെ തിരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി. സംസ്ഥാനം നേരിട്ട മഹാ പ്രതിസന്ധികൾ ശക്തമായ നേതൃപാടവത്താൽ അദ്ദേഹം മറികടന്നു.
2017ലെ ഓഖി ദുരന്തം, 2018ലും 2019ലും കേരളം നേരിട്ട മഹാപ്രളയങ്ങൾ, നിപ, 2020ലും ഇപ്പോഴും തുടരുന്ന കൊവിഡ് ഇവയെല്ലാം കൈകാര്യം ചെയ്യാൻ മികച്ച രീതിയിൽ സംഘടനാ, സംസ്ഥാന സംവിധാനങ്ങളെ പ്രാപ്‌തമാക്കാനും മുഖ്യമന്ത്രി എന്ന നിലയിലും ഇടത്‌മുന്നണി നേതാവ് എന്ന നിലയിലും അദ്ദേഹത്തിന് കഴിഞ്ഞു.
വിവാദങ്ങളുടെ അലകൾ തുടരെയുണ്ടായപ്പോഴും അതെല്ലാം മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞടുപ്പിലും തന്റെ മുന്നണിയെ വിജയത്തിലെത്തിക്കാനും കേരളത്തിനെ ദേശീയ തലത്തിൽ നമ്പർ വണായി തന്നെ നിലനിർത്താനും കഴിഞ്ഞത് തീക്ഷ്‌ണമായ ജീവിതാനുഭവത്തിലും പതാറാത്ത ആ മനകരുത്തിന്റെ ബലത്തിലാണ്.