prithviraj

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദ്വീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്.ലക്ഷദ്വീപിനെക്കുറിച്ചുള്ള തന്റെ ഓർമകളും താരം കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.

'ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്‌കൂളിൽ നിന്ന് പോയ ഉല്ലാസയാത്രയിൽ നിന്നാണ് ലക്ഷദ്വീപ് എന്ന ഈ മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ ആരംഭിക്കുന്നത്.ടർക്കോയ്‌സ് നിറത്തിലെ വെള്ളവും സ്ഫടികം പോലുള്ള തടാകങ്ങളും എന്നെ അമ്പരപ്പിച്ചു.

വർഷങ്ങൾക്കിപ്പുറം സച്ചിയുടെ അനാർക്കലിയിലൂടെ ചിത്രീകരണത്തിനായി ദ്വീപുകളിലേക്ക് എത്തി. കവരത്തിയിൽ മനോഹരമായ രണ്ടുമാസങ്ങൾ ചെലവഴിച്ചു. ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമ്മകളും സുഹൃത്തുക്കളും ഉണ്ടായി. രണ്ട് വർഷം മുമ്പ് ഞാൻ വീണ്ടും സിനിമയുടെ ഭാഗമായി അവിടേക്കു തിരിച്ചുപോയി, സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വൻസ് പകർത്തിയതവിടെയാണ്. ലക്ഷദ്വീപിലെ ഊഷ്മളമായ ഹൃദയമുള്ള ആളുകൾ ഇല്ലെങ്കിൽ ഇവയൊന്നും യാഥാർത്ഥ്യമാകില്ലായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളിൽ നിന്ന് എനിക്കറിയാവുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് തികച്ചും നിരാശാജനകമായ സന്ദേശങ്ങളാണ് കിട്ടുന്നത്. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. ഞാൻ ദ്വീപുകളെക്കുറിച്ച് ഒരു ലേഖനം എഴുതാൻ പോകുന്നില്ല,

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ 'പരിഷ്‌കാരങ്ങൾ' തികച്ചും വിചിത്രമെന്ന് തോന്നുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനിൽ അവ എളുപ്പത്തിൽ ലഭ്യമായിരിക്കണം. ദ്വീപുവാസികളാരും, അല്ലെങ്കിൽ എന്നോട് സംസാരിച്ചവരാരും അവിടെ നടക്കുന്ന സംഭവങ്ങളിൽ തീർത്തും സന്തുഷ്ടരല്ല എന്നെനിക്കറിയാം.

ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല,ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു.'- അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചു.