sudhakaran

​​​​​ന്യൂഡൽഹി: കെ സുധാകരൻ കെ പി സി സി അദ്ധ്യക്ഷനാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ അദ്ദേഹത്തിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. സുധാകരന്‍റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ നീക്കം. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി അശോക് ചവാന്‍ അദ്ധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കേയാണ് സുധാകരനെതിരായ നീക്കം.

സ്വന്തം ജില്ലയായ കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരന് സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ ചലിപ്പിക്കാനാകുമെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവരുടെ ചോദ്യം. സുധാകരന്‍റെ തീവ്രനിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും ഒരു വിഭാഗം എ ഐ സി സിക്ക് മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ പരമാര്‍ശങ്ങള്‍ ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റി. തൊഴിലിനെയടക്കം പരിഹസിച്ച സുധാകരന്‍ പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനത്തെത്തിയാല്‍ ആ വിഭാഗം ഒപ്പം നില്‍ക്കില്ലെന്നും ഇവർ പറയുന്നു.

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം ബി ജെ പിയിലേക്ക് പോയെക്കുമെന്ന സുധാകരന്‍റെ പ്രസ്താവനയും എതിരാളികള്‍ ആയുധമാക്കുന്നുണ്ട്. വി ഡി സതീശന് പിന്നാലെ കെ സുധാകരന്‍ കൂടിയെത്തിയാല്‍ സമവാക്യങ്ങള്‍ പൊളിയുമെന്ന ആശങ്കയിലാണ് ഗ്രൂപ്പ് നേതാക്കള്‍. എന്നാല്‍ സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് പൊതുവെയുളള വിലയിരുത്തൽ.

ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരനുണ്ടെന്നാണ് വിവരം. അതേസമയം, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചേക്കാം. ബെന്നി ബെഹന്നാനും അദ്ധ്യക്ഷ പദവി നോട്ടമിടുന്നുണ്ടെന്നാണ് സൂചന.