ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് നേരിട്ട് വാക്‌സിന്‍ നല്‍കുന്നതിൽ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഫൈസറും മൊഡേണയും വിസമ്മതിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കേന്ദ്രസര്‍ക്കാരുമായി നേരിട്ട് കരാര്‍ നടത്താനാണ് താത്പര്യമെന്ന് ഇവര്‍ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
' ഫൈസറുമായും മൊഡേണയുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ക്ക് നേരിട്ട് വാക്‌സിന്‍ തരാന്‍ സാധിക്കില്ലെന്നും കേന്ദ്രവുമായുള്ള കരാറിനാണ് താത്പര്യമെന്ന് പറയുകയും ചെയ്‌തു. ആ സ്ഥാപനങ്ങളുമായി സംസാരിച്ച് വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനും ഞാന്‍ കേന്ദ്രത്തോട് തൊഴുകൈയോടെ ആവശ്യപ്പെടുകയാണ്' എന്നും കേജ്‌രിവാൾ പറഞ്ഞു.
കമ്പനികള്‍ വാക്‌സിന്‍ നല്‍കാന്‍ വിസമ്മതിച്ചത് വ്യക്തമാക്കി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. വാക്‌സിന്‍ സ്‌റ്റോക്കുകള്‍ തീര്‍ന്നതോടെ സംസ്ഥാനത്ത് 18നും 44നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ച 400 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ലോകമെമ്പാടും ഫൈസര്‍, മൊഡേണ വാക്‌സിനുകളെ അംഗീകരിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2020ല്‍ സ്‌പുട്‌നിക്കിന് അംഗീകാരം നല്‍കാതെ, കഴിഞ്ഞ മാസം മാത്രമാണ് അനുമതി നല്‍കിയത്. ഇതെല്ലാം ഒരു ഗെയിമാണെന്ന് മനീഷ് സിസോദിയ പറഞ്ഞു. വാക്‌സിനേഷന്‍ പദ്ധതിയെ ഒരു കോമഡിയാക്കരുത്. ഫൈസറിനും മൊഡേണയ്ക്കും യുദ്ധകാലാടിസ്ഥാനത്തില്‍ അനുമതി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.